ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, ഡി രാജ അടക്കം ഇന്ത്യ സഖ്യനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലിയുളള ഭിന്നതയാണ് കാരണം.

കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നാഷണല്‍ കോണ്‍ഫറന്‍സ് വാഗ്ദാനം ചെയ്തത്. മത്സരിച്ച 57 സീറ്റുകളില്‍ 47 എണ്ണത്തിലും നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി 32 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് വിജയിക്കാനായത് ആറ് സീറ്റില്‍ മാത്രമാണ്. സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒപ്പിട്ടത്. ഷേര്‍ ഇ കശ്മീരിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.

നേരത്തെ 2008 മുതല്‍ 2014 വരെ മുഖ്യമന്ത്രിയായിരുന്നു ഒമര്‍. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും ലോക്‌സഭാംഗവുമായിരുന്ന ഫാറൂഖ് അബ്ദുല്ലയുടെ മകനാണ് ഉമര്‍. 370-ാം വകുപ്പ് റദ്ദാക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ആദ്യ സര്‍ക്കാരാണ് ഒമറിന്റെ നേതൃത്വത്തിലുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒപ്പിട്ടത്.