- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമപ്രധാനം; രാജസ്ഥാനിലെയും ബംഗാളിലെയും സ്ത്രീകൾക്കെതിരായ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്നു; മണിപ്പൂർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം വിവേചനപരമെന്ന് ബിജെപി; പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ പ്രതിഷേധം
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. അതേസമയം പ്രതിപക്ഷ പ്രതിഷേധം സെലക്ടീവെന്ന് പറഞ്ഞ് പ്രതിരോധിച്ച് ബിജെപിയും. സ്ത്രീകൾക്കെതിരായ അക്രമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്ന് പറഞ്ഞ ബിജെപി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നത്. രാജസ്ഥാനിലെയും ബംഗാളിലെ മാൾഡയിലെയും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തി.
അതേസമയം സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവർദ്ധൻ സിങ് റാത്തോഡ് എംപി പറഞ്ഞു. പ്രതിപക്ഷം ചർച്ചയിൽ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി കുറ്റപ്പെടുത്തി. പാർലമെന്റിൽ ചർച്ചയ്ക്ക് തയാറാകണമെന്നാണ് സർക്കാറിന്റെ ആഗ്രഹം. പ്രതിപക്ഷത്തിന്റെ തന്ത്രം എന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ കൂട്ടബലാത്സംഗത്തെ വിമർശിച്ച് എൻസിപി നേതാവ് സുപ്രിയ സുലെ എംപി രംഗത്തെത്തി.
സ്ത്രീകൾക്കെതിരായ അതിക്രമമാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരമല്ല. ഏത് സംസ്ഥാനത്ത് നടന്നാലും തെറ്റാണെന്നും അവർ പറഞ്ഞു. അതേസമയം പാർലമെന്റിൽ ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കി. ചോദ്യോത്തരവേളക്ക് ശേഷം ചർച്ച നടത്താമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാർട്ടി എംപിമാർ ആവശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രി സഭക്ക് പുറത്ത് സംസാരിച്ചത് അപമാനകരമെന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് പാർലമെന്റിനകത്ത് സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യുടെ നേതൃത്വത്തിൽ പാർലമെന്റിൽ പ്രതിഷേധം അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച എംപിമാർ കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയാണിത്.
അതേസമയം, മണിപ്പൂർ വിഷയം ലോക്‌സഭയും രാജ്യസഭയും ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ ചർച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ, പ്രതിപക്ഷ ആവശ്യം തള്ളിയ ഭരണപക്ഷം രാജസ്ഥാനിലെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.
മണിപ്പൂർ കലാപം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതിഷേധം പാർലമെന്റ് സ്തംഭനത്തിൽ കലാശിച്ചിരുന്നു.




