- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഹുൽ പറഞ്ഞത് സത്യമാണ്, ഈ നടപടികൾകൊണ്ടൊന്നും രാഹുലിനെ ഭയപ്പെടുത്താനാകില്ല; സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നത്; വസതി ഒഴിയാൻ രാഹുലിനൊപ്പം എത്തിയ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം വീടൊഴിയാൻ എത്തിയത് പ്രിയങ്ക ഗാന്ധിയും. രാഹുലിന്റെ സാധന സാമഗ്രികളുമായി പോകാനാണ് പ്രിയ വൈകുന്നേരത്തൊടെ എത്തിയത്. തന്റെ സഹോദരൻ പറയുന്നതൊക്കെ സത്യമാണ്, സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി. ആരെയും ഭയക്കുന്നില്ലന്നും ഈ നടപടികൾകൊണ്ടൊന്നും രാഹുലിനെയോ ഞങ്ങളെയോ ഭയപ്പെടുത്താനാവില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പറഞ്ഞ സമയത്ത് തന്നെ രാഹുൽ വസതി ഒഴിഞ്ഞു. ആർക്ക് വേണമെങ്കിലും താമസിക്കാൻ കഴിയുന്ന രീതിയിൽ വ്യത്തിയാക്കിയാണ് രാഹുൽ വീട് തിരിച്ച് നൽകിയതെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചു. സർക്കാരിന് എതിരെ വിഷയങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് ഇതെല്ലാം സംഭവിക്കുന്നത്. എല്ലാം ഒരു കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡൽഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുൽ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജൻപഥിൽ താമസിക്കും. പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും രാഹുലിന്റെ വീട്ടിലെത്തിയിരുന്നു. ഈ വസതി തനിക്ക് നൽകിയ ജനങ്ങൾക്ക് നന്ദിയെന്ന് രാഹുൽ പറഞ്ഞു. സത്യം പറയുന്നത് ഇക്കാലത്ത് തെറ്റാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുൽ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്‌സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്‌സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. അപകീർത്തി കേസിൽ ശിക്ഷാവിധി വന്നതിനു പിന്നാലെ രാഹുൽ വസതി ഒഴിയാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. ട്രക്കുകളിൽ സാധനങ്ങൾ മാറ്റി.
അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്‌ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ സമീപിച്ചു. സുശീൽ കുമാർ മോദി പറ്റ്‌ന കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി പറ്റ്‌ന ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് റദ്ദാക്കണമെന്നാണ് ആവശ്യം.




