ന്യൂഡൽഹി: രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്നും പടിയിരുന്നു. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനായതിനു പിന്നാലെ ഔദ്യോഗിക വസതിയൊഴിയാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് കത്ത് നല്കിയിരുന്നു. ഈ നിർദ്ദേശം താൻ പാലിക്കുമെന്നാണ് രാഹുൽ വ്യക്തമാക്കിയ കാര്യം. നിർദ്ദേശം പാലിക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിനു നൽകിയ മറുപടിക്കത്തിൽ രാഹുൽ വ്യക്തമാക്കി. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്‌നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്നു ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയോടു നിർദ്ദേശിച്ചിരുന്നു.

''കഴിഞ്ഞ നാലു തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ, അവിടെ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓർമകൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്ന തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടാണ്. എന്റെ അവകാശങ്ങളുടെ കാര്യത്തിൽ മുൻവിധികളൊന്നും കൂടാതെ തന്നെ നിങ്ങൾ അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പാലിക്കുന്നതാണ്' രാഹുൽ മറുപടിക്കത്തിൽ കുറിച്ചു.

ഏപ്രിൽ 22 വരെ മാത്രമേ ഇവിടെ താമസിക്കാൻ അനുവദിക്കൂവെന്ന് രാഹുലിനയച്ച നോട്ടിസിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പം താമസിച്ചിരുന്ന രാഹുൽ 2004ലാണ് ഇവിടേക്കു മാറിയത്. ഇതിനിടെ, രാഹുലിനെതിരായ സൂറത്ത് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ സെഷൻസ് കോടതിയിൽ ഈയാഴ്ച അപ്പീൽ നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ഇപ്പോഴത്തെ നിലയിൽ രാഹുൽ അമ്മക്കൊപ്പം തന്നെ താമസിക്കാനാണ് സാധ്യത കൂടുതൽ. ഔദ്യോഗിക വസതി നഷ്ടമാകുന്നതോടെ രാഹുലിന്റെ സുരക്ഷയിലും ആലോചനകൾ നടക്കുന്നുണ്ട്. ഇതിനിടെ സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്. രാഹുലിന്റെ സുരക്ഷാ കവചം സർക്കാർ കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം മാറുന്ന സ്ഥലത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടതുണ്ട്.

സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനു (എസ്‌പിജി) ശേഷമുള്ള രണ്ടാമത്തെ ഉയർന്ന തലത്തിലുള്ള സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ (എഎസ്എൽ). എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെ 50 സുരക്ഷാ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നു. 2019ൽ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയിരുന്ന എസ്‌പിജി പരിരക്ഷ സർക്കാർ പിൻവലിച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട്, 2020 മുതൽ 113 തവണ രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചുവെന്ന് സിആർപിഎഫ് അവകാശപ്പെട്ടിരുന്നു

അതേസമയം ലോക്സഭാംഗത്വം നഷ്ടപ്പെട്ട രാഹുൽഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തുവന്നിരുന്നു. രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറഞ്ഞു.

രാഹുലിനെ ഇല്ലാതാക്കാനും ഭീഷണിപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഞാൻ അപലപിക്കുന്നു. എന്നാലിതൊരു മാർഗമല്ല. ചിലപ്പോൾ വീടില്ലാതെ മൂന്നോ നാലോ മാസമോ കഴിഞ്ഞേക്കാം. എനിക്ക് ആറുമാസം കഴിഞ്ഞാണ് വീട് ലഭിച്ചത്. മറ്റുള്ളവരെ ദ്രോഹിക്കാനാണ് ചിലർ ഇതെല്ലാം ഉപയോഗിക്കുന്നത്.-ഖാർഗെ പറഞ്ഞു. വീടൊഴിഞ്ഞാൽ അവൻ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറയുന്നു.