ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എം പിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ 'സ്റ്റഡിക്ലാസ്.' ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ 20 എംപിമാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി ലൈന്‍ ഉറപ്പാക്കുന്ന നിലയില്‍ സംസാരിക്കണമെന്ന നിര്‍ദ്ദേശം കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി കൈമാറി.

ബജറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ലഭിച്ച നാല് മണിക്കൂര്‍ കാര്യക്ഷമമായി വിനിയോഗിക്കണം എന്ന കാഴ്ചപ്പാടും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ പരിമിതപ്പെട്ട് പോകുന്ന പ്രാദേശിക പാര്‍ട്ടികളുടെ പ്രസംഗം പോലെയാകരുത് കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ എന്നും രാഹുല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇന്നലെ സംസാരിച്ച ശശി തരൂരിനു പുറമേ, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ലോക്‌സഭയില്‍ കേരളത്തില്‍നിന്നു ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 4 മണിക്കൂറാണ് കോണ്‍ഗ്രസിനു ലഭിച്ചത്. പുതുമുഖങ്ങളെ അടക്കം ഉള്‍പ്പെടുത്തി ഈ സമയം 20 എംപിമാര്‍ക്കായി വീതിച്ചു നല്‍കുകയായിരുന്നു. ആന്ധ്രയ്ക്കും ബിഹാറിനും കൊടുത്തതിനെക്കുറിച്ചല്ല, മറ്റു സംസ്ഥാനങ്ങള്‍ക്കു കിട്ടാത്തതിനെക്കുറിച്ചായിരിക്കണം പ്രസംഗിക്കേണ്ടതെന്നു രാഹുല്‍ നിര്‍ദേശിച്ചു.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയായ ന്യായ് പത്രയില്‍നിന്ന് രണ്ടുകാര്യങ്ങള്‍ ബജറ്റില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയാണ്. പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചും ബിഹാറിനേും ആന്ധ്രാപ്രദേശിനേയും കുറിച്ച് മോശമായി സംസാരിക്കരുത്. അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. കസേര സംരക്ഷിക്കാനുള്ള വ്യായാമമെന്ന ആരോപണം അടിവരയിടണം. തൊഴിലില്ലായ്മ, വിലക്കയറ്റം, സര്‍ക്കാരിന്റെ മധ്യവര്‍ഗവിരുദ്ധ നിലപാടുകള്‍ എന്നിവയായിരിക്കണം പ്രസംഗങ്ങളുടെ ഉള്ളടക്കമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

സ്വന്തം സംസ്ഥാനങ്ങളിലെ ആവശ്യങ്ങളും ബജറ്റില്‍ സംസ്ഥാനം നേരിട്ട അവഗണനയും പറയുന്നതിനൊപ്പം ദേശീയ കാഴ്ചപ്പാടില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരോട് വ്യക്തമാക്കി. ആന്ധ്രാപ്രദേശിനും ബിഹാറിനും കൂടുതല്‍ പരിഗണന നല്‍കിയതിനെക്കുറിച്ചല്ല മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിക്കാത്തതിനെക്കുറിച്ചായിരിക്കണം പ്രസംഗത്തില്‍ ഊന്നല്‍ നല്‍കേണ്ടതെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു.

ഇന്നലെ സംസാരിച്ച ശശി തരൂര്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനായി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ച് ലോക്സഭയിലും പുറത്തും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതാണ് ഇന്‍ഡ്യ മുന്നണിയുടെ തന്ത്രമെന്ന് ഇതിനകം ലോക്സഭയിലെ പ്രതിപക്ഷ ഇടപെടല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് എംപിമാരുടെ ഭാഗത്ത് നിന്നുള്ള തന്ത്രപരമായ ഇടപെടല്‍ ഉറപ്പാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂന്നാംമോദി ടേമില്‍ പാര്‍ലമെന്ററി ഇടപെടലിനെ കോണ്‍ഗ്രസ് എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ കൂടി സൂചനയാകുന്നുണ്ട്.