ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നു; അംഗത്വ കാര്‍ഡുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഭാര്യ റിവാബ ജഡേജഅഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടേയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്.

ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് മെമ്പര്‍ഷിപ്പ് ഡ്രൈവിന് തുടക്കമിട്ടത്.

റിവാബ 2019 മുതല്‍ ബിജെപി അംഗമാണ്. 2022-ല്‍ ജാംനഗര്‍ നിയമസഭാ സീറ്റില്‍ നിന്ന് പാര്‍ട്ടി മത്സരിപ്പിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കര്‍ഷന്‍ഭായ് കര്‍മൂറിനെ പരാജയപ്പെടുത്തി അവര്‍ നിയമസഭയിലെത്തിയിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ രവീന്ദ്ര ജഡേജ ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

ഈ ടൂര്‍ണമെന്റില്‍ ജഡേജ മികച്ച ഫോമിലായിരുന്നില്ലെങ്കിലും കഴിഞ്ഞ ദശകത്തില്‍ ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ അമരക്കാരനായിരുന്നു. എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ജഡേജ,

''ഹൃദയം നിറഞ്ഞ നന്ദിയോടെ, ടി20 അന്താരാഷ്ട്ര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെപ്പോലെ, ഞാന്‍ എപ്പോഴും എന്റെ രാജ്യത്തിന് വേണ്ടി എന്റെ ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലും അത് തുടരും. ടി20 ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്റെ ടി20 അന്താരാഷ്ട്ര കരിയറിന്റെ അത്യുന്നതമായിരുന്നു. ഓര്‍മ്മകള്‍ക്കും ആഹ്ലാദങ്ങള്‍ക്കും അചഞ്ചലമായ പിന്തുണക്കും നന്ദി,'' 2024 ജൂണ്‍ 30 ഞായറാഴ്ച ജഡേജ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.