ന്യൂഡൽഹി: യുകെ സന്ദർശന വേളയിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയേണ്ടതില്ലെന്ന് പാർലമെന്റംഗവും എഴുത്തുകാരനുമായ ശശി തരൂർ. ഡൽഹിയിൽ ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് കോൺഗ്രസിനെതിരായ ബിജെപിയുടെ ഏറ്റവും പുതിയ തുറുപ്പു ചീട്ട്. രാഹുലിന്റെ പ്രസംഗം വിവാദമാകുന്ന വേളയിലാണ് തരൂർ ഇതേക്കുറിച്ച് നിലപാട് അറിയിച്ചിരിക്കുന്നത്.

യുകെയിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂർ.
''ബിജെപിയുടെ കാര്യത്തിൽ എനിക്ക് ഉറപ്പായും പറയാൻ കഴിയും. അവർ രാഷ്ട്രീയത്തിൽ അതിസമർഥരാണ്. രാഹുൽ ഗാന്ധി ഒരിക്കലും പറയാത്ത കാര്യത്തിനാണ് അവരിപ്പോൾ കുറ്റപ്പെടുത്തുന്നത്.''-തരൂർ വിശദീകരിച്ചു. രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹം മാപ്പു പറയുന്ന പ്രശ്‌നമേയില്ല. രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ ആരെങ്കിലും മാപ്പു പറയണം എന്നാണെങ്കിൽ, വിദേശ മണ്ണിൽ സംസാരിക്കുന്ന മോദിയാണ് ആദ്യം മാപ്പു പറയേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്ത

യുകെയിലെ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമായിരുന്നില്ലേ? എന്ന ചോദ്യത്തിന്, 'ഞാനല്ല സംസാരിച്ചത്' എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. ബിജെപി രാഷ്ട്രീയത്തിൽ അതിസമർഥരാണെന്നും തരൂർ പറഞ്ഞു. ആ സമർഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദഹം വ്യക്തമാക്കി.

ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾ നിശബ്ദരാക്കപ്പെടുകയാണെന്നാണ് ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷന്റെ പരിപാടിയിൽ ലണ്ടനിൽ രാഹുൽ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ പ്രസംഗത്തിന്റെ പേരിൽ സഭ പ്രക്ഷുബ്ധമായിരുന്നു. ലണ്ടനിലെ പ്രസംഗം അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്നാണ് ബിജെപിയുടെ ആരോപണം. മാപ്പ് പറയാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലോക്‌സഭാ സ്പീക്കറിന് കത്ത് നൽകി.

2005ൽ രൂപീകരിച്ചത് പോലെ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രസംഗം വിവാദമാക്കിയവർക്ക് മറുപടി നൽകാൻ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറഞ്ഞാൽ മാത്രമേ പാർലമെന്റിൽ സംസാരിക്കാൻ രാഹുലിനെ അനുവദിക്കുകയുള്ളൂവെന്നും ബിജെപി വ്യക്തമാക്കി.