ന്യൂഡല്‍ഹി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികളുമായി(എസ്.ഐ.ആര്‍) മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. പട്ടികയുടെ തീവ്ര പരിഷ്‌കരണത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ഭരണഘടനാപരമായ ചുമതലയില്‍ നിന്ന് പിന്നോട്ടു പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബിഹാറില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളിലും നടപ്പിലാക്കുമെനന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്‍മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശമുണ്ടായിരിക്കില്ലെന്നും കമീഷണര്‍ ഊന്നിപ്പറഞ്ഞു.

പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും പ്രത്യേക തീവ്ര പരിഷ്‌കരണം നടത്തുന്നതിനെക്കുറിച്ച് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ സമയത്ത് തീരുമാനിക്കും. അത് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2002ല്‍ പശ്ചിമ ബംഗാളില്‍ അവസാനമായി നടത്തിയ വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ഡാറ്റ ജൂലൈയില്‍ ഇസിഐ പുറത്തുവിട്ടിരുന്നു. ബിഹാറില്‍ തുടങ്ങിയ ഈ പ്രക്രിയയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എതിര്‍പ്പുയര്‍ത്തിയിരുന്നു ഇതിനിടെയാണ് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന് പക്ഷപാതിത്വമില്ലെന്നും വിവേചനമില്ലെന്നും ആവര്‍ത്തിച്ച കമീഷന്‍ അതേസമയം, പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണമില്ലെന്നും ബിഹാറിലെ ജനങ്ങള്‍ കമീഷനൊപ്പമാണെന്നും വ്യക്തമാക്കി. വോട്ട് കൊള്ള എന്ന മുദ്രാവാക്യം ഭരണഘടനക്ക് എതിരാണ്. കേരളത്തില്‍ അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നു. അന്ന് അവര്‍ അത് കൃത്യമായി ചെയ്തില്ല. പരാതിപ്പെടേണ്ട സമയത്ത് പരാതിപ്പെടണമെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത് കേള്‍ക്കുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞു.

വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കും. വോട്ടര്‍മാരുടെ അനുമതി ഇല്ലാതെയാണ് ചില രേഖകള്‍ പുറത്തുവന്നത്. ചില വോട്ടര്‍മാര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും പട്ടികയുടെ കരട് പരിശോധിക്കുവാന്‍ സമയം നല്‍കിയതാണ്. അപ്പോള്‍ വിമര്‍ശനം ഉന്നയിക്കാത്തവരാണ് ഇപ്പോള്‍ ചില ആരോപണങ്ങളുമായി വരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കിയത്. 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) ചേര്‍ന്നാണ് കരട് പട്ടിക തയാറാക്കിയത്. ഈ കരട് പട്ടിക തയാറാക്കുമ്പോള്‍, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആകെ 28,370 അവകാശവാദങ്ങളും എതിര്‍പ്പുകളും വോട്ടര്‍മാര്‍ സമര്‍പ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാതിലുകള്‍ എല്ലാവര്‍ക്കും ഒരുപോലെ തുറന്നിരിക്കും. താഴെത്തട്ടില്‍, എല്ലാ വോട്ടര്‍മാരും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, എല്ലാ ബൂത്ത് ലെവല്‍ ഓഫിസര്‍മാരും സുതാര്യമായ രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവര്‍ നാമനിര്‍ദേശം ചെയ്ത ബിഎല്‍ഒമാരുടെയും സാക്ഷ്യപത്രങ്ങള്‍ സ്വന്തം പാര്‍ട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. അല്ലെങ്കില്‍ യാഥാര്‍ഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്. ബിഹാറിലെ എസ്ഐആറിനെ പൂര്‍ണ വിജയമാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നില്‍ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടര്‍മാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയര്‍ത്താന്‍ സാധിക്കില്ല'' മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

''ചില വോട്ടര്‍മാര്‍ക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു. തെളിവ് ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ മറ്റു വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളില്‍ തോക്കു വച്ചിട്ട് ഇന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കൊപ്പം പാറപോലെ ഉറച്ചുനില്‍ക്കും. ദരിദ്രര്‍, ധനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടര്‍മാരുമായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കും.

റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷവും, 45 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതിയില്‍ പോയി തിരഞ്ഞെടുപ്പിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ 45 ദിവസത്തെ കാലയളവിനുശേഷം അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അത് കേരളത്തിലായാലും, കര്‍ണാടകയിലായാലും, ബിഹാറിലായാലും, തിരഞ്ഞെടുപ്പിനു ശേഷം ഇത്രയും നാളുകള്‍ക്കു ശേഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വോട്ടര്‍മാരും രാജ്യത്തെ ജനങ്ങളും മനസ്സിലാക്കും.''-ഗ്യാനേഷ് കുമാര്‍ പറഞ്ഞു.