ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ മൗനം പാലിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് തടയിടാന്‍ ഇതാദ്യമായി പ്രധാനമന്ത്രി സര്‍ക്കാര്‍ വാദം ഉന്നയിച്ചു. വിഷയം രാഷ്ട്രീയവത്കരിക്കുന്നതിന് അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സമാധാനം പുന: സ്ഥാപിക്കാന്‍ കേന്ദ്രം പരിശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അക്രമങ്ങള്‍ കുറഞ്ഞുവരികയാണ്. മിക്കയിടത്തും സ്‌കൂളുകള്‍ വീണ്ടും തുറന്നുകഴിഞ്ഞു, മോദി രാജ്യസഭയില്‍ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച നടത്തിവരുകയാണ്.

മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ 11,000-ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ചെയ്യുകയും 500-ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ആഴ്ചകളോളം മണിപ്പൂരിലുണ്ടായിരുന്നതായും എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിക്കുന്നവരെ മണിപ്പൂര്‍ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിന് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ മണിപ്പൂരില്‍ എത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറത്തുനിന്ന് മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കാന്‍ പ്രധാനമന്ത്രി മറന്നില്ല. സംസ്ഥാനത്ത് ഇതിന് മുമ്പ് 10 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ വിഷയം കുത്തിപ്പൊക്കുന്നവരെല്ലാം മണിപ്പൂരിനെ ഉപേക്ഷിച്ചരാണ്. ഒരു ദിവസം മണിപ്പൂരുകാര്‍ നിങ്ങളെ തള്ളിപ്പറയും മോദി പറഞ്ഞു.

'മണിപ്പൂരിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് ആ സംസ്ഥാനത്തിന് നീണ്ട നാളത്തെ സാമൂഹിക സംഘര്‍ഷ സാഹചര്യം ഉണ്ടെന്നറിയാം. ഈ സാമൂഹിക സംഘര്‍ഷത്തിന്റെ വേരുകള്‍ വളരെ ആഴത്തിലുള്ളതാണെന്നും ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ കൊച്ചുസംസ്ഥാനത്ത് 10 തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയകാണെന്ന കാര്യം കോണ്‍ഗ്രസുകാര്‍ മറക്കരുത്. ഞങ്ങളുടെ സര്‍ക്കാരിന് കീഴില്‍ അത് സംഭവിച്ചില്ല', കോണ്‍ഗ്രസ് ദീര്‍ഘകാലം മണിപ്പൂരിനെ ഭരിച്ചത് ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മണിപ്പൂരില്‍ നിന്നുളള എംപിയുടെ പ്രസംഗം പാതി വഴിയില്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം വന്നത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധശബ്ദം ഉയര്‍ത്തി. മണിപ്പൂരിന് നീതി വേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം ബഹളം കൂട്ടിയതോടെ സ്പീക്കര്‍ ശാസിച്ചു. കള്ളം പറയുന്നത് നിര്‍ത്തൂ, രാജ്യസഭ നിര്‍ത്തിവെക്കു എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി.