കൊല്ലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്ത് കാട്ടാന്‍ കരുതലോടെ ആര്‍ എസ് പി. കൂടുതല്‍ എംഎല്‍എമാരെ ജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കും. കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തുള്ള പാര്‍ട്ടിയാകാനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ ആവശ്യപ്പെടാനും ജയസാധ്യതയില്ലാത്തവ കോണ്‍ഗ്രസ് നേതൃത്വം അടിച്ചേല്‍പ്പിച്ചാല്‍ സ്വീകരിക്കേണ്ടെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചു. സംഘടനാ സ്വാധീനമുള്ളിടത്ത് മാത്രമേ ആര്‍ എസ് പി മത്സരിക്കൂ.

മട്ടന്നൂരിനുപകരം അമ്പലപ്പുഴ ആവശ്യപ്പെടും. കഴിഞ്ഞതവണ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്പിയുടെ തലയില്‍വച്ചുകെട്ടിയതാണ് മട്ടന്നൂര്‍. ജയസാധ്യതയില്ലാത്ത കയ്പമംഗലത്തിന് പകരം മറ്റൊരു സീറ്റ് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മട്ടന്നൂര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. നിലവില്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ആറ്റിങ്ങല്‍, കൊല്ലം ജില്ലയിലെ ഇരവിപുരം എന്നിവയ്ക്കു പകരവും പുതിയ സീറ്റുകള്‍ ആര്‍എസ്പി ആവശ്യപ്പെടും. കൊല്ലമാണ് ആര്‍എസ്പി പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന് ഇവിടെ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്.

ആറ്റിങ്ങല്‍, ഇരവിപുരം സീറ്റുകളില്‍ ഏതെങ്കിലും എടുത്ത് കോണ്‍ഗ്രസ് കൊല്ലം വിട്ടുകൊടുക്കണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം. ഇരവിപുരം ലീഗിന് നല്‍കി അവര്‍ മത്സരിക്കുന്ന പുനലൂര്‍ എടുക്കാനും ആര്‍എസ്പിക്ക് മോഹമുണ്ട്. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനാണ്. പുനലൂരില്‍ അടക്കം മികച്ച ഭൂരിപക്ഷം പ്രേമചന്ദ്രന് കിട്ടാറുണ്ട്. ഈ സാഹചര്യത്തിലാണ് പുനലൂര്‍ വേണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. പ്രേമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവും ചില കോണുകള്‍ ഉയര്‍ത്തുന്നുണ്ട്.

രണ്ട് സംവരണ മണ്ഡലങ്ങളില്‍ (ആറ്റിങ്ങല്‍, കുന്നത്തൂര്‍) ഇനി മത്സരിക്കേണ്ടെന്നും ഇതില്‍ ആറ്റിങ്ങല്‍ കോണ്‍ഗ്രസിന് നല്‍കി പകരം ജനറല്‍ സീറ്റ് ആവശ്യപ്പെടാനും ആര്‍എസ്പി സെക്രട്ടറിയറ്റ് തീരുമാനിച്ചു. എന്നാല്‍ ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുതെന്നും സെക്രട്ടറിയറ്റില്‍ ചര്‍ച്ചയുയര്‍ന്നു. അതിനിടെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും സംസ്ഥാന സെക്രട്ടറി മാറിനില്‍ക്കണമെന്നും ആര്‍എസ്പിയില്‍ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സീറ്റ് വിഭജനം പാടില്ലെന്നും ആവശ്യപ്പെട്ടേക്കും.