തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന കെ. അനിരുദ്ധന്റെ മകന്‍ എ. കസ്തൂരി ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനായി ചുമതലയേറ്റു. ഹിന്ദു ഐക്യവേദി നേതാവായ കെ.പി. ശശികല ടീച്ചറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ. കസ്തൂരി ചുമതലയേറ്റ വിവരം അറിയിച്ചത്.

സി.പി.എം മുന്‍ എം.പി എ. സമ്പത്തിന്റെ സഹോദരന്‍ കൂടിയാണ് എന്‍ജിനീയറായ എ. കസ്തൂരി. തിരുവനന്തപുരം ജില്ലയില്‍ സി.പി.എം കെട്ടിപ്പടുക്കന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു കെ. അനിരുദ്ധന്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു അദ്ദേഹം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു.

മൂന്നു തവണ എം.എല്‍.എയും ഒരു തവണ എം.പിയും തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെതിരെ ജയിലില്‍ കിടന്നു മത്സരിച്ച് ജയിച്ച അനിരുദ്ധനെ 'ജയന്റ് കില്ലര്‍' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 2018 ഒക്ടോബര്‍ അഞ്ചിനാണ് അനിരുദ്ധന്‍ അന്തരിച്ചത്.

അതേസമയം കസ്തൂരി സമ്പത്തിനെ പോലെ പിതാവിന്റെ രാഷ്ട്രീയപാത പിന്തുടര്‍ന്നിരുന്ന വ്യക്തിയല്ല. ഇദ്ദേഹം സിപിഎം രാഷ്ട്രീയത്തില്‍ നിന്നും അകന്നു നടന്ന വ്യക്തിയായിരുന്നു.