പയ്യന്നൂര്‍: രക്തസാക്ഷികളുടെ പേരില്‍ പിരിച്ചെടുത്ത പണം പോലും തട്ടിയെടുത്ത പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനനെതിരെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാര്‍ രംഗത്ത് വരണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍. അഴിമതി ആരോപണ വിധേയനായ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ രാജി വെക്കുക, വിജിലന്‍സ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎല്‍എ സ്ഥാനത്ത് നില്‍ക്കുന്നയാള്‍ ഫണ്ട് മുക്കിയാല്‍ കയ്യുകെട്ടി നോക്കി നില്‍ക്കാന്‍ ബിജെപിക്കാവില്ല. സിപിഎമ്മിലെ ഉന്നതന്‍മാരെല്ലാം അഴിമതിയിലും ക്ഷേത്ര ക്കൊള്ളയിലടക്കം പ്രതികളായി മാറി. ആത്മാര്‍ത്ഥമായി പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഇന്നും കള്ളന്മാരായ ഈ നേതാക്കളെ താങ്ങി നടക്കേണ്ട ഗതികേടിലാണ്. സത്യസന്ധരായ ഇത്തരം അണികളെയും കുഞ്ഞികൃഷ്ണനെപ്പോലുള്ള നേതാക്കന്‍മാരെയും നേരിന്റെയും വികസനത്തിന്റെയും പാതയില്‍ സഞ്ചരിക്കുന്ന ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ്.

മറ്റൊരു ടി.പി. ചന്ദ്രശേഖരനാകാന്‍ കുഞ്ഞികൃഷ്ണനെ ബിജെപി വിട്ടുകൊടുക്കില്ല. പരോളിലിറങ്ങി പ്രകടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ നിഷാദിനെതിരെയും കൊലവിളി പ്രസംഗം നടത്തിയ ഏറിയാ സെക്രട്ടറി സന്തോഷിനെതിരെയും കേസെടുക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മതരാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെയും പാര്‍ട്ടി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന് ശ്രമിക്കുന്ന സിപിഎമ്മിനെതിരെയും ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി. ഗംഗാധരന്‍, അജികുമാര്‍ കരിയില്‍, ടി സി മനോജ്, കോഴിക്കോട് മേഖല സെക്രട്ടറി ബാലകൃഷ്ണന്‍ പനക്കീല്‍, സി നാരായണന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സി കെ രമേശന്‍ മാസ്റ്റര്‍, എ.വി. സനില്‍കുമാര്‍, ഗംഗാധരന്‍ കാളീശ്വരം, ജില്ലാ സെക്രട്ടറി മാരായ സജേഷ് കെ, അരുണ്‍ തോമസ്, രവീന്ദ്രന്‍ ചിറ്റടി, നന്ദകുമാര്‍ അന്നൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട് ധനേഷ് പി കണിയാംകുന്ന് സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്‍ട്രല്‍ ബസാറില്‍ പോലീസ് തടഞ്ഞു.