പത്തനംതിട്ട: സി.പി.ഐ.എം. മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീല്‍ നോട്ടീസ് അയച്ച് എം.പി. ആന്റോ ആന്റണി. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം.പി. നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ശബരിമല തന്ത്രിയുടെ രണ്ടരക്കോടി രൂപ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചെന്നും, ബാങ്ക് തകര്‍ന്നപ്പോള്‍ ആന്റോ ആന്റണി തുക പിന്‍വലിച്ചെന്നും ഇതില്‍ ഒരു എസ്.ഐ.ടി. അന്വേഷണം വേണമെന്നുമായിരുന്നു കെ.പി. ഉദയഭാനു ഉന്നയിച്ച ആദ്യ ആരോപണം. നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവിന്റെ കൈയില്‍ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെങ്കിലും 20 ലക്ഷം മാത്രമാണ് തിരികെ നല്‍കിയതെന്നായിരുന്നു ഉദയഭാനുവിന്റെ മറ്റൊരു ആരോപണം.

ഈ രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് ആന്റോ ആന്റണി തന്റെ വക്കീല്‍ നോട്ടീസിലൂടെ അവകാശപ്പെടുന്നത്. തനിക്കെതിരെ ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് എം.പി. ഒരുങ്ങുന്നത്.