തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എതിരായ ശബ്ദരേഖാ വിവാദത്തില്‍ പാര്‍ട്ടി നടപടി താക്കീതില്‍ ചുരുക്കി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് താക്കീത് നല്‍കിയത്. സിപിഐ എക്‌സിക്യൂട്ടീവിലാണ് തീരുമാനം.

നേതാക്കള്‍ നല്‍കിയ മാപ്പപേക്ഷ കണക്കിലെടുത്താണ് താക്കീതിലൊതുക്കിയത്. ശബ്ദരേഖ പുറത്തുവന്നപ്പോള്‍, താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.

ബോധപൂര്‍വം പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി എന്തു നടപടിയെടുത്താലും അംഗീകരിക്കുമെന്നും ദയവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും നല്‍കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്‍ യാത്രക്കിടയിലെ തങ്ങളുടെ സംഭാഷണം റെക്കാര്‍ഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദാകരണം നല്‍കിയില്ല. കമല സദാനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോര്‍ന്നത്. സംഭാഷണം പുറത്തുവന്നതോടെ ഇരുവരും സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.

ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമര്‍ശമെന്നായിരുന്നു നേതാക്കള്‍ അന്ന് നല്‍കിയ വിശദീകരണം.