കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടു കൊള്ള നടന്നെന്ന ബിജെപി ആരോപണം പൊളിയുന്നു. മുന്‍ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം തള്ളി പ്രദേശവാസികള്‍ തന്നെ രംഗത്തുവന്നു. വരദൂരിലെ മറിയവും വള്ളിയമ്മയും രണ്ടു വീടുകളില്‍ താമസിക്കുന്നവരാണ്.

വരദൂര്‍ ചൗണ്ടേരി എന്ന സ്ഥലത്ത് രണ്ടു വീടുകളിലായാണ് ഇരുവരും താമസിക്കുന്നത്. ഈ ഭാഗത്ത് താമസിക്കുന്നവരെല്ലാവരും അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരികുന്ന് എന്നാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വീട്ടിലല്ല, ഇത്രയും പേര്‍ താമസിക്കുന്നത്. ഇവര്‍ക്കൊക്കെ സ്വന്തം വീടുണ്ടെന്നും വര്‍ഷങ്ങളായി ചൗണ്ടേരികുന്ന് എന്നാണ് വീട്ടുപേരായി നല്‍കിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട 4,000 ത്തോളം വോട്ടര്‍മാര്‍ ഒരു വീട്ടില്‍ താമസിക്കുന്നു എന്നതായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ രംഗത്തെത്തി. ചൗണ്ടേരി എന്ന വീട്ടുപേരില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്‍പറ്റ നിയോജകമണ്ഡലത്തില്‍ ഹിന്ദുമത വിശ്വാസിയും മുസ്‌ലിം മതവിശ്വാസിയും ഒരേ വീട്ടുപേരില്‍ താമസിക്കുന്നു എന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം. തന്റെ നാട്ടിലാണ് ഈ പ്രശ്‌നം ഉള്ളതെന്നും ചാണ്ടേരിക്കുന്ന് എന്നുള്ള പേര് ഉപയോഗിക്കുന്ന ഹിന്ദു വിശ്വാസിയും മുസ്ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ടെന്നും സംഷാദ് ചൂണ്ടിക്കാട്ടി.

'ചാമുണ്ഡേശ്വരി കുന്ന് എന്ന് പൂര്‍വ്വകാലത്ത് ഉണ്ടായിരുന്ന പേര് ലോപിച്ച് ചൗണ്ടേരി എന്നും ചാണ്ടേരികുന്ന് എന്നും അറിയപ്പെടുന്ന ഒരു പ്രദേശമാണത്. അവിടെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം ആളുകളൊക്കെ അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരി എന്നോ ചൗണ്ടേരിക്കുന്ന് എന്നോ ആണ്. അതുകൊണ്ട് അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള മണ്ടന്‍ ആശയം ഉന്നയിക്കരുത്. ചാണ്ടേരിക്കുന്ന് എന്നുള്ള പേര് ഉപയോഗിക്കുന്നതില്‍ താങ്കള്‍ പറഞ്ഞതുപോലെ ഹിന്ദു വിശ്വാസിയും മുസ്‌ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട്. ഈ നാട് അങ്ങനെയാണ് സര്‍' -അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി വോട്ട്‌കൊള്ളയെ പ്രതിരോധിക്കാനാണ് പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തെ ഉന്നമിട്ട് ബി.ജെ.പി നേതാവ് പ്രത്യാരോപണം ഉന്നയിച്ചത്. വയനാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നായിരുന്നു ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂര്‍ ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചത്. വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ വ്യാപക ക്രമക്കേടുണ്ടായി. 52 വോട്ടര്‍മാര്‍ക്ക് ഒരേ വിലാസമാണ്. തിരുവമ്പാടി, കല്‍പറ്റ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നെന്നും അനുരാഗ് ഠാക്കൂര്‍ ആരോപിച്ചിരുന്നു.

ബി.ജെ.പിയുടെ ആരോപണം വയനാട്ടില്‍ വിലപ്പോകില്ലെന്ന് കല്‍പറ്റ എം.എല്‍.എ ടി. സിദ്ദിഖ് പ്രതികരിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ജയിച്ചതെന്നും ബി.ജെ.പിയുടെ ഒരു തന്ത്രവും അവിടെ വിലപ്പോയില്ലെന്നും സിദ്ദിഖ് പറഞ്ഞു. രാഹുല്‍ ഗാന്ധി രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍നിന്ന് ജയിച്ചത്. രാഹുല്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷമുയര്‍ത്താനും പ്രിയങ്കക്കായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നിരിക്കെയാണ് ബി.ജെ.പി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

സംഷാദ് മരക്കാര്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം:

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഹിന്ദുമത വിശ്വാസിയും മുസ്ലിം മതവിശ്വാസിയും ഒരേ വീട്ടുപേരില്‍ താമസിക്കുന്നു എന്നുള്ളതാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണം. ചൗണ്ടേരി എന്ന വീട്ടുപേരില്‍ ഇവര്‍ താമസിക്കുന്നു എന്നുള്ളതാണ് ആക്ഷേപം. എന്റെ നാട്ടിലാണ് അങ്ങ് ഉദ്ദേശിച്ച ഈ പ്രശ്‌നം ഉള്ളത് ചാമുണ്ഡേശ്വരി കുന്ന് എന്ന് പൂര്‍വ്വകാലത്ത് ഉണ്ടായിരുന്ന പേര് ലോബിച്ച് ചൗണ്ടേരി എന്നും ചുണ്ടേരികുന്ന് എന്നും അറിയപ്പെടുന്ന ഒരു പ്രദേശമാണത്. അവിടെ ഹിന്ദു, ക്രിസ്ത്യന്‍,മുസ്ലിം ആളുകളൊക്കെ അവരുടെ വീട്ടുപേരായി ഉപയോഗിക്കുന്നത് ചൗണ്ടേരി എന്നോ ചൗണ്ടേരിക്കുന്ന് എന്നോ ആണ്. അതുകൊണ്ട് അവരെല്ലാവരും ഒരു വീട്ടിലാണ് താമസിക്കുന്നത് എന്നുള്ള

മണ്ടന്‍ ആശയം ഉന്നയിക്കരുത്.

ചാണ്ടേരിക്കുന്ന് എന്നുള്ള പേര് ഉപയോഗിക്കുന്നതില്‍ താങ്കള്‍ പറഞ്ഞതുപോലെ ഹിന്ദു വിശ്വാസിയും മുസ്ലിം വിശ്വാസിയും മാത്രമല്ല ക്രൈസ്തവ വിശ്വാസികളും പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട് ഈ നാട് അങ്ങനെയാണ് സര്‍

Union Minister Anurag Thakur has alleged that, in the Wayanad parliamentary constituency's Kalpetta assembly segment, a Hindu and a Muslim live in the same house. His claim is that they live under the same family name, 'Chounderi.'

The issue he referred to is from my own hometown.

The place once known as Chamundeswari Kunnu gradually came to be called 'Chounderi' or 'Chounderi Kunnu' over the years. In that area, Hindus, Christians, and Muslims all use 'Chounderi' or 'Chounderi Kunnu' as their family name. That does not mean they all live in the same house-such a foolish assumption should not be made.

As you mentioned, those using the name 'Chounderi Kunnu' are not only Hindus and Muslims, but also Christians, as well as people belonging to Scheduled Castes and Scheduled Tribes. That's just the way our land is, sir.

#VoteChori

#അനുരാഗതകുർ