കോഴിക്കോട്: സിഐടിയുവില്‍ തിരുവായ്ക്ക് എതിര്‍വായില്ല. സിഐടിയു ജില്ലാ സെക്രട്ടറിയോട് കൈചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സിഐടിയു ഹെഡ്ലോഡ് വടകര ഏരിയ വൈസ് പ്രസിഡന്റ് കെ മനോജിനെതിരെയാണ് നടപടി. ശരീരഭാഷ ശരിയായില്ല എന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ മനോജ് പറയുന്നത്.

വടകരയിലെ പൊതുസ്ഥാപനമായ എന്‍എംഡിസിയിലെ ജീവനക്കാരനാണ് മനോജ്. 'ഏപ്രില്‍ 20ന് ആലഞ്ചേരിയില്‍ വച്ച് സമ്മേളനം നടക്കുകയാണ്. അതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറി നാസറിനോട് പ്രശ്നങ്ങള്‍ ഉന്നയിച്ച ഞാന്‍ കുറച്ച് ഉറക്കെ സംസാരിച്ചു. അത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, തെറ്റായ ഒരുവാക്ക് പോലും ഉപയോഗിച്ചില്ല. പ്രശ്നങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് നടത്തിയ യോഗത്തില്‍ ഞാന്‍ നാസറിനെ അടിച്ചുവെന്നാണ് യൂണിയന്‍ ഏരിയ പ്രസിഡന്റ് കെകെ രമേശന്‍ കള്ളം പറഞ്ഞത്. കൈചൂണ്ടി വളരെ മോശമായി സംസാരിച്ചുവെന്നും അതിന്റെ പേരില്‍ പുറത്താക്കുകയാണെന്നും പറഞ്ഞു. പാര്‍ട്ടി വിരുദ്ധമായ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. സിപിഎമ്മില്‍ പരാതി നല്‍കാനാണ് എന്റെ തീരുമാനം', മനോജ് പറഞ്ഞു.