കണ്ണൂർ: പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ദയനീയ തോൽവി സംഭവിച്ചതിന് പിന്നാലെ, പി കെ രാഗേഷിനെയും കൂട്ടരെയും കോൺഗ്രസ് പുറത്താക്കി. യഥാർത്ഥ മെമ്പർമാരെ അറിയിക്കാതെ 5350 മെമ്പർഷിപ്പ് ഏകപക്ഷീയമായി തള്ളിക്കുകയും, കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തുവെന്നാണ് ആരോപണം.

 കണ്ണൂർ കോർപറേഷൻ കൗൺസിലർ പി കെ രാഗേഷ്, ചേറ്റൂർ രാഗേഷ്, അഖിൽ എം കെ രഞ്ജിത്ത് പി കെ, സൂരജ് പി കെ. രതീപൻ കെ പി, എം വി പ്രദീപ് കുമാർ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും, കെ പി അനിത കെ പിചന്ദ്രൻ എന്നിവരെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു. പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല കെപിസിസി അംഗം രാജീവൻ എളയാവൂരിന് നൽകിയിട്ടുണ്ട്. നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറാണ് പി.കെ രാഗേഷ്. ജനകീയ ജനാധിപത്യ സമിതിയെന്ന പേരിലാണ് പി.കെ രാഗേഷിനെ അനുകൂലിക്കുന്നവർ പള്ളിക്കുന്ന് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പി.കെ രാഗേഷിന്റെ സഹോദരനാണ് എം.കെ രഞ്ജിത്ത്. ബാങ്ക്പ്രസിഡന്റായി വരുമെന്നു കരുതുന്ന നേതാവാണ് രഞ്ജിത്ത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് പള്ളിക്കുന്ന്.കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പി.കെ രാഗേഷ് വിഭാഗം തയ്യാറിയിരുന്നില്ല.

പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കണ്ണൂർ രാഷ്ട്രീയത്തിലെ അതികായകനായ കെ.സുധാകരനെ വെല്ലുവിളിച്ചു നേടിയ വിജയത്തോടെ പി.കെ രാഗേഷ് വീണ്ടും പാർട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. യു.ഡി.എഫ് പാനലിനെ സമ്പൂർണമായി പരാജയപ്പെടുത്തിയാണ് ബാങ്ക് ഭരണം രാഗേഷ് വിഭാഗം പിടിച്ചെടുത്തത്. നേരത്തെ കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച പി.കെ രാഗേഷ് ഒന്നാം കോർപറേഷൻ ഭരണത്തിൽ എൽ.ഡി. എഫിനെ പിൻതുണച്ചു ഡെപ്യൂട്ടി മേയറായിരുന്നു.

പിന്നീട് നടന്ന സമവായ ചർച്ചകൾക്കു ശേഷം കോൺഗ്രസിലേക്ക് മടങ്ങുകയും എൽ.ഡി. എഫിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു. ഇപ്പോൾ പള്ളിക്കുന്ന് സഹകരണബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഡയരക്ടർമാരും പി.കെ.രാഗേഷിന്റെ പാനലിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 3315 അംഗങ്ങളാളാണ് ബാങ്കിലുള്ളത്. ഇതിൽ പോൾ ചെയ്തത് 1550 വോട്ടുകളാണ്. 500 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒമ്പതു പേരും ജയിച്ചത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിശ്വസ്തരിലൊരാളായ പി.കെ രാഗേഷ് എട്ടു വർഷം മുമ്പാണ് ഇടഞ്ഞത്. വീണ്ടും സമരസപ്പെട്ടുവെങ്കിലും ഈ തെരഞ്ഞെടുപ്പോടെ ബന്ധം വഷളായിരിക്കുകയാണ്. വി.കെ.അബ്ദുല്ല, കെ.അബ്ദുൽ നാസർ, പി.കെ.രഞ്ജിത്ത്, കെ.വിനേഷ് ബാബു, പി.വി.ലീല, കെ.പുഷ്പ, ഡി.സനാദ്, പി.വി.ശോഭന, പി.വി.മോഹനൻ എന്നിവരാണ് രാഗേഷിന്റെ പാനലിൽ നിന്നും വിജയിച്ചത്. ഇതിൽ പി.കെ.രഞ്ജിത്ത്, രാഗേഷിന്റെ സഹോദരനാണ്. കഴിഞ്ഞ എട്ടു വർഷമായി പി.കെ.രാഗേഷിന്റെ അധീനതയിലാണ് ബാങ്ക് ഭരണം.

പി.കെ.രഞ്ജിത്താണ് നിലവിലെ പ്രസിഡന്റ്. പി.കെ.രാഗേഷ് വിഭാഗത്തിന്റെ ജയം കോൺഗ്രസിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന കോൺഗ്രസ് ആവശ്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബാങ്കിന്റെ അധികാരം ദുർവിനിയോഗം നടത്തി ഉദ്യോഗസ്ഥരെയും പൊലീസിന്റെയും സഹായത്തോടെ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് യഥാർത്ഥ അംഗങ്ങൾക്ക് വോട്ടവകാശം നൽകി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് യുഡിഎഫ് പള്ളിക്കുന്ന് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നത്.

ബന്ധുക്കൾക്കും പാർശ്വ വർത്ഥികൾക്കുമായി ബാങ്കിലെ അംഗത്വം പരിമിതപ്പെടുത്തി 5350 അംഗങ്ങളുടെ വോട്ടവകാശം ഏകപക്ഷീയമായി റദ്ദ് ചെയ്താണ് പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ആരോപണമുണ്ട്. ഇതിനെതിരെ യുഡിഫ് കമ്മിറ്റി നൽകിയ കേസ് കോടതിയിൽ നിലനിൽക്കുകയാണ്. ബാങ്ക് നൽകിയ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിന് പൊലീസും,സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും, കൂട്ടു നിൽക്കുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജും ആരോപിച്ചിരുന്നു.