ശ്രീലാല്‍ വാസുദേവന്‍

തിരുവല്ല: നിയോജക മണ്ഡലത്തില്‍ സിപിഎമ്മിലെ വിഭാഗീയത അതിരൂക്ഷം. ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയത കൊടികുത്തി വാഴുന്നു. മിക്കയിടത്തും വാക്കേറ്റവും കൈയാങ്കളിയുമാണ്. ഇന്ന് നടന്ന നാട്ടുകടവ് ബ്രാഞ്ച് സമ്മേളനമാണ് ഏറ്റവും ഒടുവിലായി ബഹളത്തില്‍ കലാശിച്ചത്.

പീഡനക്കേസ് പ്രതി ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലിഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കിലെത്തി. പാര്‍ട്ടി പ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കു മരുന്ന് ചേര്‍ത്ത പാനീയം നല്‍കി നല്‍കി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതിയായ നാസറിനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയത്.

നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി സുമേഷിന്റെ ഭവനമായിരുന്നു സമ്മേളന നഗരി. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നാസറിനെ എത്തിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശപ്രകാരം നാസറിന് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയതായി ഏരിയ കമ്മിറ്റി അംഗം അറിയിച്ചു. എതിര്‍പക്ഷം ഇത് അംഗീകരിക്കുവാന്‍ തയ്യാറായില്ല. ഇതോടെയാണ് കടുത്ത വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സ്ഥിതിയും ഉണ്ടായത്.

ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകടവ് ബ്രാഞ്ച് സമ്മേളനം മൂന്നുതവണ മാറ്റിവച്ചിരുന്നു. ഏരിയ കമ്മറ്റി അംഗം പ്രമോദ് ഇളമണിന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. നാസര്‍ ഉള്‍പ്പെട്ട പീഡന കേസില്‍ രണ്ടാം പ്രതിയായ സജിമോനെ കോട്ടാലിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തിരഞ്ഞെടുത്തതിനെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലും ചേരിതിരിഞ്ഞുള്ള വാക്കേറ്റം നടന്നിരുന്നു.