കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സി.പി.എം പാര്‍ട്ടികോട്ടയായ ആന്തൂര്‍ നഗരസഭയി മൊറാഴയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനം അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ചു സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ തട്ടകത്തില്‍ അതീവ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നത് എന്നാല്‍ പാര്‍ട്ടി ഗ്രാമമായ മൊറാഴയില്‍ കൂട്ട അച്ചടക്ക നടപടി സ്വികരിക്കുന്നത് ദോഷം' ചെയ്യുമെന്നാണ് സി.പി.എം കണ്ണൂര്‍ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

എന്നാല്‍ ഈ കാര്യത്തില്‍ പാര്‍ട്ടി തല അന്വേഷണമാരംഭിച്ചിട്ടുണ്ട്.പ്രതിനിധികളായ പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനാല്‍ മാറ്റിവെച്ച ബ്രാഞ്ച് സമ്മേളനം മറ്റൊരു ദിവസം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ പേരും പ്രതിഷേധ സൂചകമായി വിട്ടു നിന്നതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് നടക്കാതെ പോയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സമ്മേളനം ആരാഭിക്കേണ്ടിയിരുന്നത് സി.പി.എം തളിപറമ്പ് ഏരിയാ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകന്‍. രാവിലെ 10 മണിക്ക് തന്നെ ഇദ്ദേഹവും ലോക്കല്‍ കമ്മിറ്റി മെംപര്‍മാരുമായ ഒ സി പ്രദീപനും പ്രേമലതയും സമ്മേളനസ്ഥലത്ത് എത്തിയിരുന്നു.

14 മെംപര്‍മാരാണ് ബ്രാഞ്ചില്‍ ഉള്ളത്. സ്ത്രികള്‍ അടക്കമുള്ള ബ്രാഞ്ച് മെംപര്‍ മാര്‍ പ്രതിഷേധ സൂചകമായാണ് സമ്മേളനം ബഹിഷ്‌കരിച്ചു വിട്ടു നിന്നത്. ബ്രാഞ്ച് അതിര്‍ത്തിയിലെ ദേവര്‍ കുന്ന് അംഗന്‍വാടിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ ഒരു ബ്രാഞ്ച് സമ്മേളനവും ഇവിടെ നടത്താന്‍ വിടില്ലെന്ന നിലപാടാണ് മുഴുവന്‍ മെംപര്‍മാരും സ്വീകരിച്ചത്. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം തരാമെന്നും അതു കഴിഞ്ഞ് എല്ലാവരും സമ്മേളനസ്ഥലത്ത് എത്താമെന്ന് അറിയിക്കുകയായിരുന്നു.

ലോക്കല്‍ നേതാക്കള്‍ സി.പി.എം ഏരിയാ നേതൃത്വത്തെ ബന്ധപ്പെട്ടുവെങ്കിലും നേരത്തെ ആന്തൂര്‍ നഗരസഭ ഇറക്കിയ ഉത്തരവ് ഒറ്റ ദിവസം കൊണ്ടു തിരുത്തി ഇറക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ സമ്മേളന നടപടി ഉപേക്ഷിക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മൊറാഴയില്‍ അണികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം നടക്കാതെ പോകുന്നത്. ദേവര്‍ കുന്ന് അംഗന്‍വാടി വിഷയത്തില്‍ പ്രാദേശിക നേതൃത്വത്തെ മൂലക്കിരുത്തി ചില തല്‍പ്പര കക്ഷികള്‍ക്ക് അനുകൂലമായി പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തുവെന്നാണ് ആരോപണം. 26,25വാര്‍ഡ് പരിധിയിലാണ് അംഗന്‍വാടി സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ കുട്ടികള്‍ ഏറെയുള്ളത് 26വാര്‍ഡിലാണ് ഒന്നര മാസം ഈ അംഗന്‍വാടി പൂട്ടിക്കിടന്നിരുന്നു. രക്ഷിതാക്കള്‍ കുട്ടികളെ അയക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്. കുട്ടികളെ ഹെല്‍പ്പര്‍ അന്യായമായി മര്‍ദ്ദിച്ചുവെന്നായിരുന്നു ആരോപണം. ഒട്ടേറെ പരാതികള്‍ ഹെല്‍പ്പര്‍ക്കെതിര ഉയര്‍ന്നിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ല ഇതു സംബന്ധിച്ചുള്ള വീഡിയോ നാട്ടിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു അംഗന്‍വാടി പൂട്ടിയതിനെ തുടര്‍ന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പ്രേമരാജന്‍ മാസ്റ്റര്‍ ആമിന ടീച്ചര്‍ എന്നിവര്‍ സ്ഥലത്തെത്തി യോഗം ചേര്‍ന്നിരുന്നു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.എം ഭരിക്കുന്ന നഗരസഭാ ഭരണാധികാരികള്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഈ ഉറപ്പ് പാലിച്ചില്ലെന്ന് പറയുന്നു. ഹെല്‍പ്പറെ അടുത്ത പ്രദേശത്തേക്കും വര്‍ക്കറെ കോള്‍ തുരുത്തിയിലേക്കും സ്ഥലം മാറ്റുകയും ചെയ്തു. മോണിറ്ററിങ് കമ്മിറ്റി യോ സ്ഥലത്തെ നഗരസഭാ കൗണ്‍സിലര്‍ പ്രശോഭോ അറിയാതെ രണ്ടു ദിവസം മുന്‍പ് അംഗന്‍വാടി തുറന്നതോടെയാണ് സി.പി.എമ്മില്‍ പൊട്ടിത്തെറിയുണ്ടായത്. എസ്. സി - എസ്.ടി വിഭാഗത്തില്‍പ്പെട്ട വര്‍ക്കറെ പൊതുഗതാഗത സൗകര്യമില്ലാത്ത കോള്‍ തുരുത്തിയിലേക്ക് മാറ്റിയതിനെതിരെ പട്ടികജാതി കമ്മിഷന് അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം ഇരുപത്തിയഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടാണ് അംഗന്‍വാടി തുറന്നതെന്നും മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കാതെ തുറന്നത് അവരാണെന്നുമാണ് സി.പി.എം അഞ്ചാംപീടിക ബ്രാഞ്ച് ആരോപിക്കുന്നത്. ബ്രാഞ്ച് സമ്മേളനം അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി മൊറാഴ ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തിര യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.