കാഞ്ഞങ്ങാട്: അഭിഭാഷകർ തമ്മിലുള്ള തർക്കത്തിൽ പാർട്ടി ഇടപട്ടതോടെ മുതിർന്ന അഭിഭാഷക പാർട്ടിക്ക് പുറത്തായി. സിപിഎം ശക്തിദുർഗ്ഗമായ മടികൈയിലാണ് സംഭവം. മടിക്കൈ പാർട്ടിഗ്രാമത്തിലെ റോഡ് വിഷയത്തിലെ കേസിനെച്ചൊല്ലി ജൂനിയർ അഭിഭാഷകയുടെ കരണത്തടിച്ച സംഭവത്തിലാണ് സീനിയർ അഭിഭാഷകയെ സിപിഎം സസ്‌പെൻഡ് ചെയ്തത്.

സിപിഎം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയാണ് പാർട്ടിയിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഹോസ് ദുർഗ് ബാറിലെ സീനിയർ അഭിഭാഷകയായ വൈനിങ്ങാൽ ബ്രാഞ്ച് കമ്മിറ്റിയംഗം എം. ആശാലതക്കെതിരെയാണ് നടപടിയുണ്ടായത്. ജൂനിയർ അഭിഭാഷകയും കാനത്തുംമൂല ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കവിതയുടെ പരാതിയിലാണ് നടപടി. പാർട്ടി ഏൽപ്പിച്ച കേസ് തോറ്റതുമായി ബന്ധപ്പെട്ടുണ്ടാ വാക്കു തർക്കാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

24ന് രാവിലെ 9.30ഓടെ ഇവരുടെ ഓഫിസിലെത്തി കവിതയെ പുറത്തേക്ക് വിളിച്ചുവരുത്തി കരണത്തടിച്ചതായാണ് പരാതി. ഒരു കേസ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകയെ കുറ്റപ്പെടുത്തി പാർട്ടി ഘടകത്തിൽ റിപ്പോർട്ട് നൽകിയതാണ് മർദനത്തിന് കാരണം.

മടിക്കൈ പഞ്ചായത്തിൽ ബങ്കളം ദിവ്യംപാറ - കോഴി ഫാം റോഡ് നിർമ്മാണത്തിനെതിരെ സ്വകാര്യവ്യക്തികൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ കേസിൽ കക്ഷിചേർന്ന് സ്റ്റേ നീക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സിപിഎം തെക്കൻ ബങ്കളം ബ്രാഞ്ച് കമ്മിറ്റി ആശാലതയെ ചുമതലപ്പെടുത്തിയിരുന്നു. കോടതി കേസ് പരിഗണിച്ച ദിവസം ഇവർ ഹാജരായില്ല. കേസ് തോൽക്കുകയും ചെയ്തു.