- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആകാശ് തില്ലങ്കേരി അയഞ്ഞത് പി ജയരാജന്റെ ഇടപെടൽ മൂലം; പ്രാദേശിക നേതൃത്വവുമായുള്ള തർക്കം ഒത്തുതീർക്കണമെന്ന് പി ജെ ആവശ്യപ്പെട്ടു; ആകാശ് തൽക്കാലം മൗനം പാലിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഒളിയമ്പുകളുമായി കൂട്ടാളികൾ; തില്ലങ്കേരി സഖാക്കൾക്കും മറുപടി പറയാതെ പാർട്ടി പ്രവർത്തകർ
കണ്ണൂർ: ഷുഹൈബ് വധ കേസിൽ മട്ടന്നൂർ ഏരിയയിലെ സിപിഎം. പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ആകാശ് തില്ലങ്കേരിയെ അനുനയിപ്പിക്കാൻ ഇടപെട്ടത് പി.ജയരാജനെന്ന് സൂചന. പി.ജെ യുടെ അതീവ വിശ്വസ്തരിലൊരാളായ ആകാശ് തില്ലങ്കേരിയെ കോടതിയിൽ കീഴടങ്ങാൻ പ്രേരിപിച്ചത് പി.ജെയാണെന്നാണ് സൂചന. ആകാശിന്റെ പിതാവ് പാർട്ടി അംഗമാണ്. പി.ജയരാജനുമായി നല്ല അടുപ്പവുമുണ്ട്. പാർട്ടി പ്രാദേശിക നേതൃത്വവുമായുള്ള തർക്കം ഒത്തുതീർക്കണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.
എന്നാൽ താൻ ജില്ലാ സെക്രട്ടറിയായ വേളയിൽ വളർത്തിയെടുത്ത സഖാക്കളെ ഉന്മൂലനം ചെയ്യാൻ പി.ജെയ്ക്കു തന്നെ ഇപ്പോൾ രംഗത്തിറങ്ങേണ്ടി വന്നിരിക്കുകയാണ്. തിങ്കളാഴ്‌ച്ച തില്ലങ്കേരിയിൽ വൈകുന്നേരം അഞ്ചു മണിക്ക് ചേരുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജെ പ്രസംഗിക്കുന്നുണ്ട്. ആകാശ് തില്ലങ്കേരിയെയും സംഘത്തെയും പരസ്യമായി തള്ളിപ്പറയാൻ പി.ജയരാജനോട് പാർട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് പി.ജയരാജനെ തില്ലങ്കേരിയിൽ ജില്ലാ കമ്മിറ്റി പ്രസംഗിപ്പിക്കുന്നത്. കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറപ്പിക്കുകയെന്ന ശൈലിയാണ് ഈ കാര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. നേരത്തെ ഇതിനു സമാനമായി പി.ജയരാജനെ കൊണ്ടു തന്നെ പി.ജെ ആർമിയിലെ അംഗങ്ങളെ തള്ളി പറയിച്ചിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകർ വിവാദങ്ങളിൽ നിന്നും പിന്മാറിയിട്ടും കലിപ്പടങ്ങാതെതില്ലങ്കേരി സഖാക്കൾ ഒളിയുദ്ധം തുടരുന്നത് പ്രശ്‌നങ്ങൾ വഷളാക്കിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി മൗനം പാലിക്കുകയാണെങ്കിലും സുഹൃത്തുക്കളായ ജിജോയും ജയപ്രകാശുമാണ് സോഷ്യൽ മീഡിയ പ്രചരണവുമായി രംഗത്തുവന്നത്.
സി പി എം ബ്രാഞ്ച് സെക്രട്ടറിയായ രാഗിന്ദിനെതിരെയാണ് ആകാശിന്റെ സുഹൃത്ത് ജിജോ രംഗത്തുവന്നത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകകേസിൽ പ്രതി ചേർക്കപ്പെട്ട് ജയിൽവാസം അനുഭവിച്ച സഖാവിനെയും കുടുംബത്തെയും ലോക്കൽ കമ്മിറ്റി മെമ്പർ കൂടി അടങ്ങുന്ന ഈ കുടുംബത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിലാണ് രാഗിന്ദ് ആദ്യം കമന്റിട്ടതെന്ന് ജിജോ പറയുന്നു. ഇതിനെ കുറിച്ച് ജിജോ പറയുന്നത് ഇങ്ങനെയാണ് 'ഇവനോട് അറക്കുന്ന ഭാഷയിൽ നമ്മളും മറുപടി കൊടുത്തിട്ടുണ്ട്.
രക്തസാക്ഷി കുടുംബത്തെ ആക്ഷേപിച്ചുവെന്ന് പറയുന്നത് ഇവനെ വെള്ളപൂശി ഞങ്ങളെ കരിവാരി തേക്കാൻ മാത്രമാണ് ന്യായത്തിന്റെ നിന്നില്ലെങ്കിലും ഇവനെ ഒക്കെ ഇനിയും താങ്ങാൻ വേണ്ടി ഞങ്ങളെ കരിവാരി തേക്കരുതെന്നും ജിജോ പറയുന്നു. എന്നാൽ മുൻ നിലപാടിൽ നിന്നും അൽപ്പം അയഞ്ഞ് പാർട്ടിക്കുള്ളിലെ തർക്കം മാധ്യമങ്ങളുടെ മേൽപഴി ചാരുകയാണ് ആകാശ് തില്ലങ്കേരിയുടെ മറ്റൊരു സുഹൃത്ത് ജയപ്രകാശ്.
നിങ്ങൾ പുകച്ച് വിടുന്ന കള്ളങ്ങൾക്ക് പിന്നിൽ പോകാൻ തൽക്കാലം താൽപര്യമില്ല... നിങ്ങളെ ലക്ഷ്യം ഈ പ്രസ്ഥാനത്തെ തകർക്കലാണെന്ന് കൃത്യമായ ബോധ്യം ഞങ്ങളെക്കുണ്ട്...ഈ പ്രസ്ഥാനത്തെ ഒരിക്കലും എവിടെയും മോശമായി പറയാനോ ചിത്രീകരിക്കാനോ ഞങ്ങൾ നിന്നിട്ടില്ല. ചില പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടരുത് എന്ന് ജയപ്രകാശ് തില്ലങ്കേരി തന്റെ ഫെയിസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ആകാശ് തില്ലങ്കേരിയുമായുള്ള ബന്ധത്തിന്റെ പേരിൽ ജയപ്രകാശിനെ നേരത്തേ സിപിഎം. പാർട്ടി അംഗത്വത്തിൽനിന്നും ഒഴിവാക്കിയിരുന്നു. അംഗത്വം തിരിച്ചുകിട്ടാൻ ജയപ്രകാശ് പാർട്ടിക്ക് അപ്പീൽ നൽകിയിട്ടുണ്ട്. മികച്ച സംഘാടകനായ ജയപ്രകാശിനെ അകറ്റിനിർത്തുന്നതിൽ മേഖലയിലെ പാർട്ടിപ്രവർത്തകരിൽ ഒരു വിഭാഗത്തിന് അമർഷവും ഉണ്ടായിരുന്നു. ആകാശിനെ അനുകൂലിക്കുന്നവരാണ് തിരിച്ചെടുക്കാൻ സമ്മർദം ചെലുത്തുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ജയപ്രകാശ് കൂടി ഉൾപ്പെട്ടതോടെ ഇയാളുടെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് അസാധ്യമാക്കിയിരിക്കുകയാണ്.




