തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്നലെ പി വി അന്‍വറിനെ തള്ളി പറഞ്ഞതിന് പിന്നാലെ എംഎല്‍യെ പൂര്‍ണമായും തള്ളി സിപിഎമ്മും. സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അന്‍വറിനെതിരെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല. അന്‍വര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനമാണെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നതെന്നും അദ്ദേഹം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രസ്താവന ആരംഭിക്കുന്നത്.

പി. ശശിക്ക് മുഖ്യമന്ത്രി പൂര്‍ണസംരക്ഷണം നല്‍കിയതോടെ ശശിക്കെതിരെ പി.വി. അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ ഭാവി എന്തെന്ന് കണ്ടറിയണം. അന്‍വര്‍ നല്‍കിയ പരാതി സി.പി.എം. സെക്രട്ടറിയേറ്റ് പരിശോധിച്ചേക്കാം എങ്കിലും പരാതി തള്ളുമെന്നാണ് സൂചന എല്ലാ മര്യാദകളും ലംഘിച്ച് അന്‍വര്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നതിനാല്‍, പരാതി പരിശോധിച്ചാലും പാര്‍ട്ടി അന്‍വറിനൊപ്പം നില്‍ക്കാന്‍ സാധ്യതയില്ല.

അന്‍വര്‍ ചെയ്തത് തെറ്റായ നടപടിയാണെന്നും പൊതുപ്രവര്‍ത്തകന് ചേരാത്ത നടപടിയാണെന്നും അന്‍വര്‍ ഇനിയും അധിക്ഷേപം തുടര്‍ന്നാല്‍ താനും അത്തരം കാര്യത്തിന് മുതിരുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. പി.വി. അന്‍വറിനെ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിക്കാനും മുഖ്യമന്ത്രി മടിച്ചില്ല.

ഫോണ്‍വിളി പുറത്തുവിടുന്നത് പൊതുപ്രവര്‍ത്തകന് ചേരുന്ന പണിയല്ല. അന്‍വറിന് എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അത് പറയേണ്ടിയിരുന്നത് പാര്‍ട്ടിയോടായിരുന്നു. ശബദ്ധരേഖ പുറത്തുവിട്ടത് തെറ്റായ നടപടിയാണെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിന്റേത് കോണ്‍ഗ്രസ് പശ്ചാത്തലമാണെന്നും ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അന്‍വര്‍ പരസ്യപ്രതികരണം തുടങ്ങിയാല്‍ താനും പറയാന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്‍വറിനെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പക്ഷേ അന്‍വര്‍ ഗൗരവതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ എഡിജിപിയെയും പി.ശശിയെയും കൈവിടാതെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. അന്‍വറിന്റെ ആരോപണത്തില്‍ ആരെയെങ്കിലും മാറ്റാനാകില്ല. എഡിജിപിയെയും തല്‍ക്കാലം മാറ്റില്ല. ആരോപണത്തില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ശശിക്കെതിരായ ആരോപണം അവജ്ഞയോടെ തള്ളുന്നതായും പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എല്ലാവരോടും മാത. ശശിക്കെതിരേ ഉയര്‍ന്ന ആരോപണം അവജ്ഞയോടെ തള്ളുന്നതായും പറഞ്ഞു.