തിരുവനന്തപുരം: പൊതുഗതാഗതം മുടക്കി പൊതുസമ്മേളനങ്ങള്‍ വിലക്കിയുള്ള കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ റോഡിന്റെ ഒരു വശം കെട്ടിയടച്ച് സിപിഎമ്മിന്റെ ഏരിയ സമ്മേളനം. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ കോടതി സമുച്ചയത്തിന് സമീപമാണ് വഴിയടച്ച് വേദി തീര്‍ത്തത്.

ഇതോടെ, സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ അടക്കം ഉള്ളവര്‍ വാഹനങ്ങളില്‍ കുടുങ്ങി. ആംബുലന്‍സുകള്‍ക്ക് വേഗത്തില്‍ കടന്നുപോകാന്‍ ആയില്ല.

വഞ്ചിയൂര്‍ കോടതി സമുച്ചയത്തിനു സമീപത്താണ് പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡ് മുടക്കി വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും സ്‌കൂളും ഇതിനു സമീപത്തായുണ്ട്. വൈകിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

എന്നാല്‍, എല്ലാ അനുമതിയും വാങ്ങിയാണ് പന്തല്‍ കെട്ടിയിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. റോഡ് തടസപ്പെടുത്തി പന്തല്‍ നിര്‍മാണത്തിന് ആരാണ് അനുമതി നല്‍കിയതെന്നാണ് ഗതാഗതക്കുരുക്കില്‍ വലഞ്ഞ നാട്ടുകാര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കണ്ണൂരില്‍ റോഡിലേക്ക് ഇറക്കി കെട്ടിയ പന്തലില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസ് പുറത്തെത്തിച്ചത്.

റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയിരുന്നത്. ഒരു മണിക്കൂര്‍ നേരത്തെ നീ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തല്‍ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്. ബസ് കുടുങ്ങുന്നതിനിടെ പന്തല്‍ തൊഴിലാളിക്ക് പരിക്കേറ്റു. പന്തലിന് മുകളിലായിരുന്ന ഇയാള്‍ ബസ് തട്ടിയതോടെ താഴെ വീഴുകയായിരുന്നു.