കണ്ണൂര്‍: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ എസ്.എഫ്.ഐ.ഒ നടപടിയില്‍ പാര്‍ട്ടിയെന്ന രീതിയില്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നത്തിലും പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേസ് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അവസാനിപ്പിച്ചു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേസ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് പ്രശ്നമില്ല. എസ്.എഫ്.ഐ.ഒ കേസില്‍ സിപിഎം ബിജെപിയുമായി സന്ധി ചെയ്ത് അവസാനിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ മാധ്യമങ്ങള്‍ മാറ്റിപ്പറയുന്നു. കേരളത്തിലുള്ളത് ശുദ്ധ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് പഠിച്ച മാധ്യമ ശൃംഖല.സന്ധി ചെയ്തുവെന്ന് പറഞ്ഞവര്‍ വമ്പിച്ച കേസ് വരാന്‍ പോകുന്നുവെന്ന് പറയുന്നു. ആദ്യം പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തെറ്റ് - എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര ബാലവകാശ കമ്മീഷന്‍ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രസകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. നിലപാട് മതേരത്വത്തിനെതിരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ വസ്തുതാപരം മതപഠനം ചേര്‍ത്തുള്ള പീഡിപ്പിക്കലെന്ന വാദം തെറ്റാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിന്റെ അഭാവത്താല്‍ മദ്രസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കും.

വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്രസകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാല്‍ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

മാസപ്പടി കേസില്‍ കമ്പനികള്‍ തമ്മിലുള്ള വിഷയത്തില്‍ പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെ ആണ് എതിര്‍ത്തത്. കേസ് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അവസാനിപ്പിച്ചു എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതാ തുടങ്ങിയിരിക്കുന്നു എന്ന് പറയുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.