കൊച്ചി: തനിക്കും കുടുംബത്തിനും നേരെ വ്യാപകമായ സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ് പ്രവർത്തകൻ ഗോപാലകൃഷ്ണന്റെ ഭാര്യ എറണാകുളം റൂറൽ എസ്പിക്കും സൈബർ ഡോമിനും പരാതി നൽകി. ഗോപാലകൃഷ്ണന്റെ സഹോദരന്റെ മരുമകളും സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ, സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ അപകീർത്തി പരാതിയിൽ ഒന്നാം പ്രതിയായിരുന്നു ഗോപാലകൃഷ്ണൻ. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു, ഐടി നിയമങ്ങൾ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഗോപാലകൃഷ്ണനടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. കെ.ജെ. ഷൈൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്. നിലവിൽ ഒരു പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.