കൊച്ചി: സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചു. തൊഴില്‍ നിഷേധത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് ആവശ്യം.

അതേ സമയം സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. നയരൂപീകരണ സമിതിയില്‍ ഉണ്ണികൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതില്‍ വിനയന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉണ്ണികൃഷ്ണന്റെ നീക്കം.

അമ്മയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാന്‍ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയില്‍ അഫിലിയേഷന്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫെഫ്കയ്ക്ക് ഇത് സാധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്. നേരത്തെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എക്‌സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിരുന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തിയിരുന്നു.

അതേ സമയം അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പറഞ്ഞു. അമ്മ ചാരിറ്റബിള്‍ പ്രസ്ഥാനമായി തന്നെ തുടരും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.തൊഴില്‍ നിഷേധത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തി; ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തരുത്; വിനയന്‍ ഹൈക്കോടതിയിലേക്ക്