കണ്ണൂർ:സിപിഎമ്മിലെ ഉന്നത നേതാക്കളായ ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള പോര് തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളിൽ ഇരു നേതാക്കളേയും അനുകൂലിക്കുന്ന പാർട്ടി പ്രവർത്തകർ തമ്മിൽ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായിരിക്കേയാണ് പോര് തെരുവിലേക്കുമെത്തിയത്. അഴീക്കോട് കാപ്പിൽ പീടികയിൽ പി. ജയരാജ അനുകൂലികൾ ബോർഡ് സ്ഥാപിച്ചത്. ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണമെന്നും ഒന്ന് വർഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇ.പി. ജയരാജനെതിരായ പി. ജയരാജന്റെ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുള്ളതാണെന്ന ന്യായീകരണമാണ് പിജെ അനുകൂലികൾ ഉയർത്തുന്നത്.സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റംഗവും ഐ. ആർ.പി.സി ചെയർമാനുമായ എം. പ്രകാശന്റെ അഴീക്കോട് കാപ്പിലെ പീടികയ്ക്കടുത്തെ വീടിനടത്താണ് പി. ജയരാജന് അനുകൂലമായി ബോർഡുയർന്നത്. നിരവധിതവണ സി.പി. എമ്മിൽ ഒതുക്കപ്പെട്ട പി.ജയരാജൻ അനുകൂലസാഹചര്യം ലഭിച്ചപ്പോൾ വീണ്ടും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നത് അദ്ദേഹത്തെ ആരാധിക്കുന്ന പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ഇ.പി ജയരാജനെതിരെ അദ്ദേഹം തൊടുത്തുവിട്ട ആരോപണ ശരങ്ങൾ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും ജയരാജൻ പഴയ വീര്യത്തോടെ പോരാടാനിറങ്ങിയത് അദ്ദേഹത്തിന്റെ ആരാധകരായ പ്രവർത്തകരെ ആവേശഭരിതമാക്കിയിട്ടുണ്ട്. ഒരുകാലത്ത് കണ്ണൂരിലെ പാർട്ടിയുടെ അവസാനവാക്കായിരുന്നു പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരുകാലത്തെ അതീവവിശ്വസ്തരിൽ ഒരാളായ ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ് പി.ജെയെ ചവിട്ടി താഴ്‌ത്തിയതെന്ന അതൃപ്തി പി.ജെ ആർമിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമുണ്ട്. പാർട്ടിയിലെ സാഹചര്യം മാറുകയും ഇ.പിയുടെ പിടി അയയുകയും ചെയ്തതോടെയാണ് പി.ജെ പിടിമുറുക്കുന്നത്. കോടിയേരിയുടെ മരണത്തെ തുടർന്ന് എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയതും പാർട്ടിയിൽ തലമുറമാറ്റം നടപ്പിലാക്കിയതും ഇ.പി ജയരാജന് വിനയായത്.

പി.ജയരാജൻ കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്ത് കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുകളിൽ ജനകീയ അംഗീകാരം നേടിയത് മറ്റു നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് പി.ജയരാജനെതിരെ ആദ്യ നടപടിയുണ്ടായത്. പാർട്ടിക്ക് മുകളിലേക്ക് ചായുന്ന നേതാവിനെതിരെ അന്ന് വ്യക്തിപൂജയെന്ന കുറ്റമാരോപിച്ചായിരുന്നു നടപടി. പരസ്യതാക്കീത് ചെയ്താണ് അന്നത്തെ നടപടി അവസാനിപ്പിച്ചത്. തുടർന്ന് വടകര മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ അവസരം നൽകി പി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയത് വടകരയിൽ പി.ജയരാജൻ ജയം ഉറപ്പിച്ചതിനാലാണെന്നായിരുന്നു അന്നു പാർട്ടി നേതൃത്വം അണികൾക്കു നൽകിയ വിശദീകരണം.

പരാജയപ്പെട്ട പി.ജെ പിന്നീട് കണ്ണൂർ ജില്ലാസെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തിയുമില്ല. സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ ഐ. ആർ.പി.സിയെന്ന സന്നദ്ധസംഘടന രൂപീകരിച്ചു പി.ജെ സി.പി. എമ്മിനു പുറത്തക്കേ് പൊതു അംഗീകാരം നേടാൻ ശ്രമിച്ചുവെങ്കിലും ഭാ്രവാഹിത്വം എടത്തുമാറ്റി പി.ജയരാജനെ വെറും ഉപദേശസമിതി ചെയർമാനാക്കി മാറ്റുകയായിരുന്നു പാർട്ടി. എന്നാൽ പിന്നീട് ശോഭനാജോർജ്ജിരുന്ന കസേരയിൽ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയോഗിച്ചു ഒതുക്കി നിർത്തുകയായിരുന്നു പാർട്ടിയും മുഖ്യമന്ത്രിയും. പാർട്ടി സെക്രട്ടറിസ്ഥാനത്തു നിന്നും പിണറായിയും പിന്നീട് പിണറായിയുടെ വിശ്വസ്തനുമായ കോടിയേരിയും മാറിയതോടെയാണ് പി.ജയരാജന് അനുകൂല സാഹചര്യം സൃഷ്ടിച്ചത്. ജയരാജനുമായി നല്ല ബന്ധം പുലർത്തിയ എം.വി ഗോവിന്ദൻ സെക്രട്ടറിയായതോടെയാണ് പി.ജെയ്ക്കു വീണ്ടും തിരിച്ചുവരവിനുള്ള സാഹചര്യം സൃഷ്ടിച്ചത്.