- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോറ്റിയെ പരിചയപ്പെട്ടത് ശബരിമല ഭക്തനെന്ന നിലയിൽ; വീട്ടിൽ പോയത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ; ഒരു ഉപഹാരവും വാങ്ങിയിട്ടില്ല; ഫോട്ടോയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017 മുതൽ താനുമായി പരിചയമുണ്ടെന്നും വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്.ഐ.ടി.) മൊഴി നൽകിയതിന് പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബെംഗളൂരു കൂടിക്കാഴ്ചയെക്കുറിച്ചും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയില്ല.
2017-ൽ ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് താൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും, ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്കുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പോറ്റിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് പോലീസ് അകമ്പടിയോടെ വീട്ടിൽ പോയതെന്നും, പോറ്റിയിൽ നിന്ന് ഒരു ഉപഹാരവും താൻ വാങ്ങിയിട്ടില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. പോറ്റി എന്തെങ്കിലും പ്രത്യേക മൊഴി നൽകിയതായി എസ്.ഐ.ടി. തന്നെ അറിയിച്ചിട്ടില്ലെന്നും, താൻ എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും മുൻ മന്ത്രി അറിയിച്ചു. ഉദാരമതികളായ വ്യക്തികളിൽ നിന്ന് പാവപ്പെട്ടവർക്ക് സഹായം നൽകണമെന്ന് താൻ അഭ്യർത്ഥിക്കാറുണ്ടെന്നും, എന്നാൽ "ഭാഗ്യത്തിന് പോറ്റി ഒരു സംഭാവനയും നൽകിയിട്ടില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


