തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും ഗവര്‍ണറുടെ വിമര്‍ശനം. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്നും, ഡിജിപിയും, ചീഫ് സെക്രട്ടറിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തറപ്പിച്ച് പറഞ്ഞു.

എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രാജ്ഭവന് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വിശദീകരണം മനസ്സിലാകുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തില്‍ പറയുന്നത്. അദ്ദേഹത്തെ താന്‍ വിശ്വസിക്കാം. പക്ഷേ, അതേ കത്തില്‍ സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍ക്കുണ്ട്. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. 27 ദിവസമായിട്ടും കത്തിനു മറുപടി നല്‍കിയില്ല. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കുന്ന സര്‍ക്കാര്‍, ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത് ശരിയല്ലെന്നാണ് പറയുന്നതെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു. സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതേക്കുറിച്ച് താന്‍ അന്വേഷിക്കുന്നത് തന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ദേശവിരുദ്ധ പരാമര്‍ശത്തില്‍ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവര്‍ണര്‍ അയച്ച കത്തില്‍ പരാമര്‍ശിച്ചതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണറുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും വ്യക്തമാക്കി. വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിരുന്നു.