- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാരതാംബയെയും ഗുരുപൂജയെയും എതിർക്കുന്നവർ അയ്യപ്പ ഭക്തരായി വേഷം കെട്ടുന്നു'; സംസാരിക്കുന്നത് ഒരു സ്വയംസേവകനെന്ന നിലയിൽ; സാംസ്കാരിക പാരമ്പര്യങ്ങളെ വിമർശിക്കുന്നവർ കേരളത്തിലുണ്ടെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ
കോഴിക്കോട്: ഭാരതാംബയെയും ഗുരുപൂജയെയും എതിർക്കുന്നവർ രാഷ്ട്രീയ സൗകര്യത്തിനുവേണ്ടി ശബരിമല അയ്യപ്പ ഭക്തരായി വേഷം കെട്ടുകയാണെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. നവരാത്രി സർഗോത്സവത്തോടനുബന്ധിച്ച് കേസരി ഭവനിൽ സംഘടിപ്പിച്ച സർഗസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഐക്യത്തെയും സ്വദേശി ചിന്തയെയും കുറിച്ച് സംസാരിക്കവെ, താൻ ഗവർണറെന്ന നിലയിലല്ല, സാധാരണ ഒരു സ്വയംസേവകനായാണ് സംസാരിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളം ദേശീയതലത്തിൽ മാതൃകയാണെങ്കിലും, സാംസ്കാരിക പാരമ്പര്യങ്ങളെ രാഷ്ട്രീയ സൗകര്യത്തിനായി വിമർശിക്കുന്നവരും ഇവിടെയുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. 2047-ഓടെ 'വികസിത ഭാരതം' എന്ന സ്വപ്നം യാഥാർഥ്യമാക്കണമെന്നും, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനം അടിസ്ഥാനമാക്കി സമഗ്ര വികസനം ലക്ഷ്യമിടണമെന്നും അദ്ദേഹം പറഞ്ഞു. 'അന്ത്യോദയ' തത്വം പിന്തുടരണമെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ആത്മനിർഭരത പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.ഈ ലക്ഷ്യം നേടാൻ എല്ലാവരുടെയും സംഭാവന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവരാത്രി ദിനങ്ങളിൽ ദുർഗാദേവിയോട് ശക്തി, ബുദ്ധി, ശാന്തി എന്നിവ പ്രാർഥിക്കണമെന്നും, സ്വദേശി ചിന്ത എല്ലാ മേഖലകളിലും പ്രായോഗികമാക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു.