തിരുവനന്തപുരം: യുജിസി കരടിനെതിരായ കണ്‍വെന്‍ഷനില്‍ അമര്‍ഷം പ്രകടിപ്പിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലും ഗവര്‍ണര്‍ അമര്‍ഷം പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ ചെലവില്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമെന്ന് രാജ്ഭവന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി, പകരം യുജിസി റെഗുലേഷന്‍ - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി മാറ്റി. സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

കരട് ഭേദഗതിക്ക് എതിരായ പരിപാടിയെന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് തിരുത്ത് ആവശ്യപ്പെട്ടത്. യുജിസിയുടെ കരട് ഭേദഗതിക്കെതിരെ സംസ്ഥാനത്തിന് പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്നും അതില്‍ ചട്ട ലംഘനം ഉണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഗവര്‍ണറുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് കണ്ണൂര്‍ വിസി വ്യക്തമാക്കി. മറ്റു പല വിസിമാരും വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്. പരിപാടിയില്‍ സര്‍വ്വകലാശാലയുടെ ചെലവില്‍ വിസിമാരും പ്രതിനിധികളും വരണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലര്‍. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരാണ് നാളത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്. നാളെ രാവിലെ പത്തു മണിക്ക് നിയമസഭ മന്ദിരത്തിലാണ് പരിപാടി. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനെ ചെയ്യും. പ്രതിപക്ഷ നേതാവും പങ്കെടുക്കും. വ്യാഴാഴ്ചയാണ് കേരളം സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍