കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്ക് മറുപടിയുമായി ജോസ് കെ. മാണി. സിപിഎം നേതാവിന്റേത് പക്വതയില്ലാത്ത പ്രസ്താവനയാണെന്നും പഴയകാല സഖാക്കളെപ്പോലെ വായനാശീലമില്ലാത്ത ആളാണ് ഇതെന്ന് വ്യക്തമായതായും ജോസ് കെ. മാണി പരിഹസിച്ചു.

അധ്വാന വര്‍ഗ്ഗം ബൂര്‍ഷ്വയല്ല!

കേരള കോണ്‍ഗ്രസ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന ശബ്ദരേഖയിലെ പരാമര്‍ശത്തിനാണ് ജോസ് കെ. മാണി ശക്തമായ മറുപടി നല്‍കിയത്.

'സംസാരിച്ചത് വര്‍ഗീസ് ആണെങ്കില്‍ അദ്ദേഹത്തിന് വായനാശീലം കുറവാണെന്ന് പറയേണ്ടി വരും. കെ.എം. മാണിയുടെ 'അധ്വാന വര്‍ഗ്ഗ സിദ്ധാന്തം' ഒരു പ്രാവശ്യമെങ്കിലും വായിച്ചിരുന്നെങ്കില്‍ അധ്വാന വര്‍ഗ്ഗം ബൂര്‍ഷ്വയല്ലെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.' - ജോസ് കെ. മാണി പറഞ്ഞു.

കാലം മാറിപ്പോയതിന്റെ കുഴപ്പമാണിതെന്നും ഇത്തരമൊരു നിലപാട് ഒരു ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി മാറ്റ ചര്‍ച്ചകള്‍ നിഷേധിച്ച് ജോസ്

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിലേക്ക് പോകാന്‍ കേരള കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന ആരോപണം അദ്ദേഹം പൂര്‍ണ്ണമായും തള്ളി. 'യുഡിഎഫില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചത് ഇടതുപക്ഷമാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എടുത്ത ആ തീരുമാനത്തിന് പിന്നില്‍ ഞങ്ങളെല്ലാവരും ഉറച്ചുനില്‍ക്കുന്നു. നിലപാട് മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല.'

യുഡിഎഫിലേക്ക് പോകുന്നുവെങ്കില്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും. അതില്‍ റോഷി അഗസ്റ്റിന്‍ വേറിട്ട നിലപാടെടുത്തു എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ ശബ്ദരേഖ

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റേതെന്ന് കരുതുന്ന ശബ്ദരേഖയിലാണ് കേരള കോണ്‍ഗ്രസിനെതിരെ പരാമര്‍ശങ്ങളുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ജോസ് കെ. മാണി മുന്നണി മാറാന്‍ ശ്രമിച്ചെന്നും എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ആ നീക്കത്തിന് തടയിട്ടതുകൊണ്ട് മാത്രമാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരുന്നതെന്നുമാണ് ശബ്ദരേഖയിലെ ഉള്ളടക്കം. ഇത് രാഷ്ട്രീയ വിജയമാണെന്നും സിപിഎം കമ്മിറ്റിയില്‍ സി.വി. വര്‍ഗീസ് പറയുന്നതാണ് പുറത്തുവന്നത്.