കോഴിക്കോട്: തൃശ്ശൂരിലെ തോല്‍വിയെ കുറിച്ചു വീണ്ടും പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.കലക്ടര്‍മാരെ മാറ്റുന്നത് പോലെ സ്ഥാനാര്‍ഥികളെ മാറ്റിയാല്‍ ഭാവിയിലും ദോഷം ചെയ്യുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലായിടത്തും പോയി മല്‍സരിക്കുന്ന പ്രശ്‌നം ഇനി ഉദിക്കുന്നില്ല. 100 ശതമാനം വിശ്വാസമുള്ള സ്ഥലത്തെ മല്‍സരിക്കാന്‍ ആഗ്രഹിക്കൂ. പാര്‍ട്ടി പറഞ്ഞാന്‍ എന്തും അനുസരിച്ചതിന്റെ തിക്താനുഭവം തന്റെ മുമ്പിലുണ്ട്. തന്റെ മതേതരമുഖം നഷ്ടപ്പെടില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വടകര ലോക്‌സഭ മണ്ഡലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും താന്‍ പൂര്‍ത്തിയാക്കിയിരുന്നു. തൃശൂരില്‍ ശക്തമായ മല്‍സരം വേണമെന്ന് സിറ്റിങ് എം.പിയായ ടി.എന്‍. പ്രതാപന്‍ പോലും പറയുന്നുവെന്ന പാര്‍ട്ടി നേതൃത്വം സൂചിപ്പിച്ചു. അതിനാല്‍, മണ്ഡലം മാറി മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, തൃശൂരില്‍ മുന്‍കൂട്ടിയുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളും സുരേഷ് ഗോപിയുടെ നടത്തിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പഠിച്ചിരുന്നില്ല. ഇത് രണ്ടുമാണ് പരാജയത്തിന്റെ കാരണങ്ങളാണ്.

തിരുവനന്തപുരത്ത് ലത്തിന്‍ കത്തോലിക്കരും മുസ് ലിംകളും ശശി തരൂരിനെ പിന്തുണച്ചപ്പോള്‍ തൃശൂരില്‍ തീരദേശമേഖലയിലെ ധീവര വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തു. കൂടാതെ, തൃശൂരിലെ മുസ് ലിംകളിലെ എ.പി സുന്നി വിഭാഗവും എല്‍.ഡി.എഫിനെ പിന്തുണച്ചു. ക്രിസ്ത്യന്‍, നായര്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും മുസ് ലിം വോട്ടുകള്‍ ചിതറുമെന്നുമാണ് ബി.ജെ.പി വിലയിരുത്തിയത്.

പാര്‍ട്ടിയില്‍ നിന്ന് കുത്തിത്തിരുപ്പ് നടത്തി തന്നെ പുറത്താക്കിയാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്തി വീട്ടിലിരിക്കും. അതിന്റെ ഉദാഹരണമാണ് വയനാട് ക്യാമ്പില്‍ തനിക്കെതിരെ പരാതി ഉയര്‍ന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. പാര്‍ട്ടി പറഞ്ഞതെല്ലാം അനുസരിച്ച തനിക്ക് നഷ്ടം മാത്രമാണ്. പാര്‍ട്ടിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ 20ല്‍ 18 സീറ്റും നേടിയ ആഘോഷത്തിലാണെന്നും മുരളീധരന്‍ ഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.