കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതില്‍ക്കല്‍ നില്‍ക്കെ, രാഷ്ട്രീയ പോരാട്ടത്തിന് വീര്യം പകര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് കുറിപ്പ്. കണ്ണൂര്‍ തന്റെ മേല്‍വിലാസമാണെന്നും കൊലക്കത്തിക്കും ബോംബിനും മുന്നില്‍ തന്റെ അണികളെ സംരക്ഷിക്കാന്‍ എന്നും മുന്‍നിരയില്‍ താനുണ്ടാകുമെന്നും സുധാകരന്‍ കുറിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിലപാട് എന്നാണ് സൂചന. ഇതിനിടെയാണ് സുധാകരന്റെ പോസ്റ്റ്. ഈ സാഹചര്യത്തില്‍ സുധാകരന്റെ പോസ്റ്റ് പലവിധത്തില്‍ ചര്‍ച്ചയാകുന്നുണഅട്. സുധാകരന് മത്സര ഇളവ് ഹൈക്കമാണ്ട് കൊടുത്തോ എന്നതാണ് ഉയരുന്ന ചോദ്യം.

'കല്ലില്‍ നിന്നും കത്തിയില്‍ നിന്നും അരിവാളില്‍ നിന്നും ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ സഹോദരരെ പൊരുതി സംരക്ഷിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കാപാലികര്‍ അവരെ ഉപദ്രവിക്കുന്നത് കണ്ടുനില്‍ക്കാന്‍ തനിക്കാവില്ല.' താന്‍ കണ്ണടയ്ക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖങ്ങളാണെന്നും സുധാകരന്‍ പറയുന്നു. കണ്ണൂര്‍ കോണ്‍ഗ്രസിന്റെ ത്യാഗഭൂമിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ സ്വന്തം വീടിനെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. കണ്ണൂരിലെ ഓരോ നേതാവും തന്റെ കൈപിടിച്ചു വളര്‍ന്നവരാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

താന്‍ കടന്നുവന്ന പോരാട്ടവഴികള്‍ മറ്റുള്ളവര്‍ക്ക് ഒരുപക്ഷേ മറക്കാന്‍ സാധിക്കുമായിരിക്കും, എന്നാല്‍ മരണത്തിലും തനിക്കത് മറക്കാനാവില്ലെന്ന് സുധാകരന്‍ കുറിച്ചു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കെ. സുധാകരന്‍ ഉയര്‍ത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ കുറിപ്പ്. തന്റെ തട്ടകമായ കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം നിലനിര്‍ത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. 'ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല' എന്ന സുധാകരന്റെ പ്രഖ്യാപനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് പോരാട്ടത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഉയരുന്ന ചോദ്യം.

കെ സുധാകരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.

ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ

ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി

കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.


നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിലപാട് കേരളത്തിലെ കോണ്‍ഗ്രസില്‍ വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുമെന്നാണ് സൂചന. സീറ്റ് വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നുമുള്ള വികാരത്തില്‍ മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ കടുത്ത അമര്‍ഷത്തിലാണ്. ഡല്‍ഹിയില്‍ നടന്ന സ്‌ക്രീനിംഗ് കമ്മിറ്റി ചര്‍ച്ചകളില്‍ എം.പിമാര്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് പുറത്തുവന്നതിന് പിന്നാലെ സുധാകരന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്ന സമയത്ത് നിയമസഭയിലേക്ക് സീറ്റ് നല്‍കാമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ട് വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് സുധാകരന്‍ പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ എം.പിമാരെ പൂര്‍ണ്ണമായും ഒഴിവാക്കിയത് അദ്ദേഹത്തെ ചൊടിപ്പിച്ചു. കണ്ണൂരില്‍ സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. 'കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്, ഒതുക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' എന്ന മുന്നറിയിപ്പോടെ കെ.പി.സി.സി ഓഫീസിന് മുന്നിലും കണ്ണൂര്‍ നഗരത്തിലും വ്യാപകമായി പോസ്റ്ററുകളും ഫ്‌ലക്‌സുകളും പ്രത്യക്ഷപ്പെട്ടു.