കോഴിക്കോട്: മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ഇടഞ്ഞ പി വി അന്‍വര്‍ എം എല്‍ എയെ കൈവിട്ട് ഇടതുസഹയാത്രികരായ കെ ടി ജലീലും കാരാട്ട് റസാഖും. അന്‍വറിനെ സഹായിക്കുന്ന നിലപാട് താന്‍ സ്വീകരിച്ചിട്ടില്ലെന്നും, രാഷ്ട്രീയപരമായ വിയോജിപ്പ് അറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കി. സമീപകാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പി.വി. അന്‍വര്‍ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ, പോലീസ് സേനയില്‍ മൊത്തം പ്രശ്നമുണ്ടെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. താന്‍ അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പി.വി. അന്‍വര്‍ രൂപികരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീല്‍ വ്യക്തമാക്കി. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീല്‍ പറഞ്ഞു. ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാന്‍ ആണ് ശ്രമം നടക്കുന്നത്. പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീല്‍ പറഞ്ഞു.

എ.ഡി.ജി.പിയെ പൂര്‍ണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സുജിത്ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു, അതാണ് നടപടി എടുത്തത്. എ.ഡി.ജി.പി., ആര്‍.എസ്.എസ്. നേതാവിനെ കാണാന്‍ പാടില്ല. അതിനെ ആരും ന്യായീകരിക്കുന്നില്ല. ഉടന്‍ നടപടി ഉണ്ടാവും. അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്നാണ് എന്റെ ബോധ്യം. ആ ബോധ്യം അന്‍വറിന് ഉണ്ടാവണമെന്നില്ലെന്നും ജലീല്‍ കൂട്ടിചേര്‍ത്തു.

തനിക്കൊന്നും വേണ്ട. ഒരു പദവിയും വേണ്ട. പാര്‍ട്ടിയില്‍ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീല്‍ വ്യക്തമാക്കി. മീസാന്‍ കല്ലില്‍ പേരെഴുതുംവരെ അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കിടന്ന് മരിക്കണം, നിയമസഭയില്‍ കിടന്ന് മരിക്കണമെന്ന് ചിന്തിക്കുന്നവര്‍ ഈ പാര്‍ട്ടിയില്‍ ഇല്ല. മത്സരിച്ച് മത്സരിച്ച് ഈ പഹയന്‍ ഒന്ന് ചത്ത് കിട്ടിയാല്‍ മതി എന്ന് കരുതുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ ഉണ്ടെന്ന് ജലീല്‍ പരിഹസിച്ചു.

അന്‍വറിന് പിന്തുണയില്ലെന്ന് കാരാട്ട് റസാഖ്

ഇനി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് പിന്തുണയില്ലെന്ന് ഇടത് സഹയാത്രികന്‍ കാരാട്ട് റസാഖ് വ്യക്തമാക്കി. പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച പരാതികളില്‍ മുഖ്യമന്ത്രിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും നടപടി ഉണ്ടായി. അതിന് ശേഷവും അദ്ദേഹത്തിന് പിന്തുണ നല്‍കാനാവില്ലെന്നാണ് കാരാട്ട് റസാഖ് വ്യക്തമാക്കിയത്.

പി ശശിക്കെതിരെ ആരോപണമുന്നയിച്ചത് പി വി അന്‍വറിന് വേണ്ടിയാണ്. വര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ പി വി അന്‍വറിന് ആവില്ലെന്നാണ് കരുതുന്നത്. അദ്ദേഹം മുസ്ലിമായതുകൊണ്ട് വര്‍ഗീയവാദി എന്ന കാഴ്ച്ചപ്പാട് ശരിയല്ല. മറ്റ് മതക്കാരെ അധിഷേപിക്കുന്നവരാണ് വര്‍ഗീയവാദികള്‍. അന്‍വര്‍ അങ്ങനെയല്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ. താന്‍ സിപിഎം സഹയാത്രികനാണ്. മുഖ്യമന്തിയുടെ മലപ്പുറത്തെ സംബന്ധിച്ച അഭിമുഖ വിവാദം പി ആര്‍ ഏജന്‍സിക്ക് പറ്റിയ പിഴവാണെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇന്ന് രാവിലെയാണ് പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ പ്രഖ്യാപിച്ചത്. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറുമെന്നും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.