മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വര്‍ എംഎല്‍എയെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും ഇപ്പോഴും ഇടതുപക്ഷത്ത് മുറുമുറുപ്പുകള്‍ തുടരുകയാണ്. രാജാവ് നഗ്നനാണ് എന്ന തലക്കെട്ടില്‍, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറത്തെ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലത്ത്. തിരൂരങ്ങാടിയില്‍ രണ്ടുതവണ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് നിയാസ് പുളിക്കല്‍ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് കുറിപ്പ്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആളുടെ ചിത്രവും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

നിയാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

*രാജാവ് നഗ്‌നനാണ്....,

പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോള്‍ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാന്‍ ഉള്ളത് എങ്ങനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീര്‍ണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ.?

തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാന്‍ തന്നെ വളര്‍ത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയര്‍പ്പിന്റെയും ചുട് ചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റി കൊടുക്കുന്നവര്‍ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം നേതാക്കള്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും അണികള്‍ക്കിടയില്‍ നിന്ന് 'രാജാവ് നഗ്‌നനാണെന്ന് ' വിളിച്ചു പറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് ഉറപ്പാണ്.

സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവര്‍ ഒറ്റു കൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്..

*നിയാസ് പുളിക്കലകത്ത്*