തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍- ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയെ കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ആണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിക്ഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ സിപിഎമ്മിന്റെ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണെന്നും സിപിഎം നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ് സ്പീക്കര്‍ പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.

എഡിജിപി എംആര്‍ അജിത് കുമാര്‍-ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ചയില്‍ എഡിജിപിയെ ന്യായീകരിച്ചായിരുന്നു സ്പീക്കര്‍ എ. എന്‍ ഷംസീറിന്റെ പ്രതികരണം. എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.