തിരുവനന്തപുരം: കേരളത്തെക്കുറിച്ച് ബ്രിട്ടീഷ് മാദ്ധ്യമമായ 'ദി എക്കണോമിസ്റ്റ്' പ്രസിദ്ധീകരിച്ച ലേഖനം ഉയര്‍ത്തിക്കാട്ടി വിമര്‍ശകര്‍ക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. ലോകത്തെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണ് ലണ്ടനില്‍ നിന്നിറങ്ങുന്ന 'ദി എക്കണോമിസ്റ്റ്'. അവരും നമ്മുടെ നേട്ടത്തെക്കുറിച്ച് എഴുതിയിരിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്നകാര്യ ചൂണ്ടിക്കാട്ടിയാണ് ലേഖനം. 1 ശതമാനത്തില്‍ താഴെ മാത്രം ദാരിദ്ര്യനിരക്കുള്ള നമ്മെ ലോകത്തിലെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോട് ഉപമിക്കുന്നുണ്ട്. കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യന്‍ എന്നു വിശേഷിപ്പിക്കുന്ന ലേഖനത്തെ കുറിച്ചാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കണ്ണടച്ചിരുട്ടാക്കുന്നവരേ കാണൂ കേരളം ലോകത്തിന് വെളിച്ചമാകുന്നത്!ലോകത്തെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണ് ലണ്ടനില്‍ നിന്നിറങ്ങുന്ന 'ദി എക്കണോമിസ്റ്റ്'. അവരും നമ്മുടെ ആ നേട്ടത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. വലതുപക്ഷ സാമ്പത്തിക വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ട് തന്നെ 'ലോക മുതലാളിത്തത്തിന്റെ ജിഹ്വ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണമാണിത്. ഇടതുപക്ഷ ആഭിമുഖ്യം ഒട്ടുമേ ഇല്ലെന്നര്‍ത്ഥം. എക്കണോമിസ്റ്റിന് ലോകമാകെയുള്ള അക്കാദമിക്-പണ്ഡിത സമൂഹത്തിലും വലിയ സ്വീകാര്യതയും ആധികാരികതയുമുണ്ട്.

അതിവിശാലമായ വായനക്കാരുള്ള എക്കണോമിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ -ബിസിനസ്-അക്കാദമിക് വൃത്തങ്ങളില്‍ ഗൗരവത്തോടെയെടുക്കുന്നവയാണ്. ആ എക്കണോമിസ്റ്റാണ് കേരളത്തിന്റെ കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നത് നമുക്കെല്ലാം അഭിമാനം പകരുന്ന കാര്യമാണ്.കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ വെളിച്ചം ലോകത്തിന് വഴികാട്ടിയാകുമ്പോള്‍ അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങളുന്നയിച്ച് കണ്ണടക്കുന്നവര്‍ക്ക് മാത്രമേ ഇരുട്ടാവുന്നുള്ളൂ എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്.

പതിവായി നമ്മുടെ ആശയങ്ങളോട് വിയോജിക്കുന്ന 'ദി എക്കണോമിസ്റ്റ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് : 'സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാന്‍ കഴിയും' എന്നതാണ്.അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് അടിവരയിടുന്ന ലേഖനം, 1 ശതമാനത്തില്‍ താഴെ മാത്രം ദാരിദ്ര്യനിരക്കുള്ള നമ്മെ ലോകത്തിലെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളോട് ഉപമിക്കുന്നു.

കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യന്‍ എന്നാണ് കവറില്‍ തന്നെ ദി എക്കണോമിസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.ഈ വിജയം സാദ്ധ്യമായത് പുനര്‍വിതരണത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അതുല്യമായ രാഷ്ട്രീയ ശൈലിയും , കുടുംബശ്രീ പോലുള്ള പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായി ചേര്‍ന്ന് 64,006 അതിദരിദ്ര കുടുംബങ്ങളെ രക്ഷിച്ച വികേന്ദ്രീകൃത ഭരണരീതിയും കൊണ്ടാണെന്നും എക്കണോമിസ്റ്റ് വിലയിരുത്തുന്നുണ്ട്. വിഭിന്ന രാഷ്ട്രീയ നിലപാടുകളുള്ളവര്‍പോലും മനുഷ്യരെ ചേര്‍ത്തുപിടിച്ചുള്ള നമ്മുടെ വികസന മാതൃകയെ അംഗീകരിക്കുമ്പോള്‍ എല്ലാ അസംബന്ധ രാഷ്ട്രീയ നാടകങ്ങളും പൊളിഞ്ഞ് വീഴുകയാണ്.