നിലമ്പൂര്‍: ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എം സ്വരാജ്. വര്‍ഗീയതയും മതരാഷ്ട്രവാദവും ഉയര്‍ത്തിപ്പിടിക്കുന്നവരുമായി ഒരു നീക്കുപോക്കോ ബന്ധമോ എല്‍ഡിഎഫിന് സാധ്യമല്ലെന്ന് സ്വരാജ് പറഞ്ഞു. എല്‍ഡിഎഫില്‍ ഒരു വര്‍ഗീയശക്തികളുമില്ല. ഇക്കാര്യത്തില്‍ നിലപാട് സുവ്യക്തമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

ആരുടെയൊക്കെ വോട്ട് സ്വീകരിക്കും, ആരുടെയൊക്കെ സ്വീകരിക്കില്ല എന്നകാര്യത്തില്‍ ഒരു അവ്യക്തതയുമില്ല. അത് പറയാന്‍ തെരഞ്ഞെടുപ്പോ സ്ഥാനാര്‍ഥിത്വമോ തടസ്സമല്ല. ആ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബിസ്‌കറ്റിന് രുചിയുണ്ടെന്ന് മറുപടി പറഞ്ഞ ആളല്ല ഞാന്‍. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ എന്നതാണ് ചോദ്യം. അവര്‍ ജനാധിപത്യ- മതനിരപേക്ഷ നിലപാട് സ്വീകരിച്ച്, ബഹുസ്വര സമൂഹത്തെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങളുമായി അവരുടെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ ബോധ്യപ്പെടുത്തിയാല്‍ അതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.- സ്വരാജ് പറഞ്ഞു.

വര്‍ഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപിയെന്നും സ്വരാജ് പറഞ്ഞു. മതരാഷ്ട്രവാദവും വര്‍ഗീയതയും മുന്നോട്ടുവെക്കുന്നവരാണോ പിഡിപി എന്ന് വിമര്‍ശിക്കുന്നവര്‍ മറുപടി പറയണം. സമീപകാലത്തുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ പിന്തുണ എല്‍ഡിഎഫിനായിരുന്നു. അതിന് മുന്‍പ് യുഡിഎഫിനെ പിഡിപി പിന്തുണച്ചിട്ടുണ്ട്. മതനിരപേക്ഷ നിലപാടില്‍നിന്ന് പിഡിപി ഇനി പിന്നോട്ടുപോയാല്‍ അക്കാര്യത്തില്‍ കൃത്യമായ നിലപാട് പറയും. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പിന്തുണയ്ക്കുന്നു എന്നുപറഞ്ഞാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് പുതുമയില്ല.

ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ടി രൂപീകരിച്ചിട്ട് അധികകാലമായില്ല. സ്ഥാനാര്‍ഥിയെ നോക്കി വോട്ട് ചെയ്യുമെന്ന അരാഷ്ട്രീയ നിലപാടാണ് മുന്‍പ് സ്വീകരിച്ചിരുന്നത്. അന്ന് ബഹുഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫിനായിരുന്നു ജമാഅത്തെ ഇസ്ലാമി വോട്ട് നല്‍കിയത്. എന്നാല്‍ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചതിനുശേഷം യുഡിഎഫില്‍ അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വെല്‍ഫെയര്‍ പാര്‍ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഓഫീസുകള്‍ക്ക് മുന്നില്‍ ഘടകകക്ഷികളുടെ കൊടിക്കൊപ്പം വെല്‍ഫെയര്‍ പാര്‍ടിയുടെ കൊടിയുമുണ്ടായിരുന്നു. അതുകൊണ്ടാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചതില്‍ പുതുമയില്ലെന്ന് പറഞ്ഞതെന്നും സ്വരാജ് വ്യക്തമാക്കി.