മലപ്പുറം: മുണ്ടക്കെ ചൂരല്‍മല പുനരധിവാസത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പച്ച നുണ ആവര്‍ത്തിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി അനുവാദിക്കാത്തതുകൊണ്ടാണ് വീട് നിര്‍മാണം വൈകിയതെന്നത് കല്ലുവെച്ച നുണയാണ്.

2024 ഡിസംബര്‍ 30 ചേര്‍ന്ന പ്രതിപക്ഷ നേതാവും ഉപനേതാവും പങ്കെടുത്ത യോഗത്തില്‍ സ്പോണ്‍സര്‍മാര്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ 44 കോടി രൂപ നല്‍കിയാണ് ഭൂമി ഏറ്റെടുത്ത്. ഇത് മറച്ചുവച്ചാണ് കള്ളംപറയുന്നത്.

കോണ്‍ഗ്രസ് നൂറും രാഹുല്‍ഗാന്ധി നൂറും യൂത്ത് കോണ്‍ഗ്രസ് മുപ്പതും വീട് നിര്‍മിക്കുമെന്നാണ് തുടക്കത്തില്‍ പറഞ്ഞത്. ഇപ്പോഴത് നൂറായി ചുരുങ്ങി. ഒന്നര വര്‍ഷം മുമ്പ് പണം പിരിച്ചിട്ടും വീടിന് തറക്കല്ലിടാന്‍ പാലും സാധിച്ചിട്ടില്ല. എത്ര കോടിയാണ് പിരിച്ചതെന്നതില്‍ വ്യക്തതയില്ല. പണംപിരിക്കാന്‍ ഉണ്ടാക്കിയ ആപ്പ് ഒരുഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമായി.

മൂന്നര ഏക്കര്‍ ഭുമി വാങ്ങിയെന്നാണ് അവകാശപ്പെടുന്നത്. അതില്‍ എങ്ങനെയാണ് നൂറ് വീട് നിര്‍മിക്കുക. തറക്കല്ലുപോലും ഇടാത്ത വീട്നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.