തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പി സരിന്‍ നിലവില്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സരിന്‍ ഇടത് സ്വതന്ത്രനാകുമോ എന്ന ചോദ്യത്തിന് അവരെടുക്കേണ്ട നിലപാട് സംബന്ധിച്ച് ഞങ്ങള്‍ക്ക് എങ്ങനെയാണ് പറയാന്‍ പറ്റുക, കാത്തിരുന്ന കാണുക എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. പാലക്കാട്ടെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതിനപ്പുറമുള്ള ഒരു വിവരവും പാര്‍ട്ടിക്കില്ല. മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് സരിന്‍ പാര്‍ട്ടിക്കെതിരേ വിമര്‍ശനം ഉയര്‍ത്തിയിരുന്നത്.

വ്യക്തിതാല്‍പര്യത്തിന് വേണ്ടി പാലക്കാട് സീറ്റ് വിട്ടുകൊടുക്കരുത് എന്നാണ് സരിന്‍ പ്രതികരിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി പുനരാലോചിക്കണം. പാലക്കാട് തോറ്റാല്‍ രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും തോല്‍ക്കുക. പാലക്കാട്ട സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നു, അത് നേതൃത്വം തിരുത്തണമെന്നും അല്ലെങ്കില്‍ പാലക്കാട് ഹരിയാന ആവര്‍ത്തിക്കുമെന്നുമായിരുന്നു പി സരിന്റെ വിമര്‍ശനം.