തിരുവനന്തപുരം: ഷാഫി പറമ്പിലിന്റെ അതിവിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കളം നിറഞ്ഞു കഴിഞ്ഞു. ഇന്നലെ മണ്ഡലത്തില്‍ എത്തിയ രാഹുലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മറുവശത്ത് സിപിഎം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ട പി സരിന്‍ ആകുമെന്ന കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ട്. ഇതോടെ ഇനി അറിയേണ്ടത് ആരാണ് ബിജെപി സ്ഥാനാര്‍ഥി എന്നതാണ്. കഴിഞ്ഞ രണ്ട് തവണയായി ബിജെപിയാണ് പാലക്കാട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ശോഭാ സുരേന്ദ്രന്‍ മത്സരിച്ചപ്പോഴാണ് മണ്ഡലത്തില്‍ ബിജെപി രണ്ടാമത്തെ ശക്തിയായി ഉയര്‍ന്നത്. അവിടെ നിന്നും കഴിഞ്ഞ തവണ മെട്രൊ മാന്‍ ഇ. ശ്രീധരനെ കളത്തിലിറക്കി വിജയത്തിന്റെ വക്കിലെത്തി. എന്നാല്‍, സിപിഎം ഷാഫി പറമ്പിലിനായി വോട്ടുമറിച്ചതോടെയാണ് ബിജെപി പച്ചതൊടാതെ പോയത്. ഇപ്പോള്‍ വീണ്ടും ബിജെപിയുടെ സുവര്‍ണാവസരം പാലക്കാട് കൈവന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ നിര്‍ണായകമാകുക ബിജെപിയുടെ സ്ഥാനാര്‍ഥി ആരെന്നതുമാകും.

മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ശോഭാ സുരേന്ദ്രന്‍ വരണമെന്ന അഭിപ്രായം ഉള്ളവര്‍ ഏറെയാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും മണ്ഡലത്തിലെ തന്നെ സജീവമായ നേതാവ് സി കൃഷ്ണകുമാറും മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ മുന്നിലാണ്. പാലക്കാട് ജില്ലക്കാരന്‍ കൂടിയായ സന്ദീപ് വാര്യരും അപ്രതീക്ഷിതമായി സ്ഥാനാര്‍തിയായേക്കാം. ഈ സാഹചര്യത്തില്‍ പാലക്കാട്ട് ഏറ്റവും വിജയ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ഥി ആരാണ് എന്നറിയാന്‍ വേണ്ടി മറുനാടന്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ശോഭാ സുരേന്ദ്രനാണ് വലിയ പിന്തുണ ലഭിച്ചത്.

മറുനാടന്‍ മലയാളി യുട്യൂബ് ചാനലില്‍ നടത്തിയ സര്‍വേയില്‍ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്നാണ് 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. മൃഗീയമായ പിന്തുണ കുറച്ചുകാലമായി ശോഭാ സുരേന്ദ്ര തെരഞ്ഞെടുപ്പുകളില്‍ നടത്തുന്ന പ്രകടനത്തിന്റെ തെളിവാണ്. ആലപ്പുഴയില്‍ ബിജെപിക്ക് വേണ്ടത്ര ശക്തിയില്ലാതിരുന്നിട്ട് കൂടി അവര്‍ വന്‍ തോതില്‍ വോട്ടുപിടിച്ചിരുന്നു. ഇതാണ് ശോഭയുടെ പിന്തുണ വര്‍ധിക്കാന്‍ കാരണം. അതേസമയം മറുനാടന്‍ സര്‍വേയില്‍ 11 ശതമാനം പിന്തുണ സി കൃഷ്ണകുമാറിന് ലഭിച്ചു. സന്ദീപ് വാര്യക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണയാണ് ലഭിച്ച്. സര്‍വേ ആരംഭിച്ചു 11 മണിക്കൂര്‍ കഴിയുമ്പോള്‍ സര്‍വേയില്‍ പങ്കെടുത്തത് 34,000 പേരാണ്.

തൃശ്ശൂരില്‍ ലോക്‌സഭാ സീറ്റില്‍ വിജയിച്ചു കയറിയതോടെ പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് വലിയ സാധ്യതകള്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിലെ വിഴുപ്പലക്കലുകള്‍ സിപിഎമ്മിന് സഹായകമാകുന്നതായിരുന്നു കേരളം കണ്ടത്. എന്നാല്‍, ഇതല്ല ചിത്രമെന്ന് തൃശ്ശൂരില്‍ തെളിഞ്ഞതാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ചതാണ് ഇതിന് ഏറ്റവും പുതിയ പ്രത്യക്ഷ തെളിവ്. പാലക്കാട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ബിജെപിയെ തന്നെ സഹായിക്കുമെന്നാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് നിലയില്‍നിന്ന് ലഭിക്കുന്ന സൂചന.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. 2011 മുതല്‍ 2021 വരെയുള്ള മൂന്നു ടേമിലും ഷാഫി പറമ്പില്‍ ഗംഭീര വിജയം നേടി. ഇതില്‍ സ്ഥാനാര്‍ഥി മികവായിരുന്നു പ്രധാനമായിരുന്ന കാര്യം. എന്നാല്‍, ഷാഫിക്ക് പകരം രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ചെറിയ ആശങ്കയുണ്ട്. എന്നാല്‍, സരിന്‍ ഇടതു സ്ഥാനാര്‍ഥിയാകുന്നതോടെ മറുവശത്ത് കോണ്‍ഗ്രസുകാര്‍ അടിത്തിട്ടില്‍ വലിയ ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്. ഇത് വിജയം എളുപ്പമാക്കുമെന്നാണ് കുരതുന്നത്.

അതേസമയം ഇന്നലെ വരെ കോണ്‍ഗ്രസില്‍ നിന്ന സരിനെ സിപിഎം സ്ഥാനാര്‍ഥിയാക്കുമ്പോള്‍ അത് സിപിഎം അണികള്‍ക്ക് എത്രകണ്ട് ഗുണം ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. ഇത് ബിജെപിക്ക് അനുകൂലമാകുമോ എന്നാണ് അറിയേണ്ടത്.

2011ല്‍ വളരെ കുറച്ചു വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 2016ലും 2021 ലും സിപിഎമ്മിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ല്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി മെട്രൊ മാന്‍ ഇ. ശ്രീധരന്‍ രണ്ടാം സ്ഥാനത്തായത്. 2016ല്‍ ബിജെപിയുടെ ശോഭാ സുരേന്ദ്രനും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ല്‍ ബിജെപിക്ക് വെറും 6.59 ശതമാനം വോട്ട് മാത്രമാണു കിട്ടിയതെങ്കില്‍, 2021ല്‍ അത് 35.34 ശതമാനമായി.

ഇങ്ങനെയൊരു സാഹചര്യത്തില്‍, കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കു തന്നെ ഗുണം ചെയ്യുമെന്നാണ് നിലവിലുള്ള സാഹചര്യത്തില്‍ കണക്കാക്കപ്പെടുന്നത്. സിപിഎം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസിന് വോട്ട് മറിച്ചാണ് കഴിഞ്ഞ രണ്ടു ടേമിലും ബിജെപിയെ തോല്‍പ്പിച്ചതെന്ന വിലയിരുത്തല്‍ യുക്തിസഹമാണ്. പുതിയ സാഹചര്യത്തില്‍, സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായാല്‍ പാര്‍ട്ടി വോട്ടുകള്‍ പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.

സിപിഎമ്മിന്റെ ഗുഡ്ബുക്കില്‍ അല്ലാത്ത രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് മറിക്കാനും സിപിഎം അനുയായികള്‍ മടിക്കും. രണ്ടായാലും ഭിന്നിക്കാതെ പോകുന്നത് ബിജെപി വോട്ടുകളായിരിക്കും. സിപിഎമ്മില്‍നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ഭിന്നിച്ചു കിട്ടുന്ന അഞ്ച് ശതമാനം വോട്ടെങ്കിലും സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിച്ചാല്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കാന്‍ പോലും സാധ്യതയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ പന്ത് ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ കോര്‍ട്ടിലാണ്.

ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തു വന്നതോടെ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ താത്പര്യമുള്ള സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. പാലക്കാട്ട് ആദ്യമായി രണ്ടാംസ്ഥാനത്തെത്തിയതും മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ അനുകൂലികള്‍ വിട്ടുകൊടുക്കാതെ രംഗത്ത് തുടരുന്നത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ തങ്ങളാണ് മേല്‍ക്കൈ നേടിയതെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നുണ്ട്.