കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി 'പോരാളി ഷാജി'യും രംഗത്ത്. പൊതുവേ സി പി എം സൈബര്‍ ഗ്രൂപ്പായി അറിയപ്പെടുന്ന 'പോരാളി ഷാജി' പക്ഷേ ഇക്കുറി പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. 'പോരാളി ഷാജി' ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പില്‍ ബംഗാളിലെ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

220 എം എല്‍ എ മാരും 32 എം പി മാരും സി പി എമ്മിന് ഉണ്ടായിരുന്ന ബംഗാളില്‍ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നുമാണ് 'പോരാളി ഷാജി'യുടെ ആവശ്യം. നേതാക്കളില്‍ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി എമ്മില്‍ തന്നെ ഉള്ളപ്പോള്‍ അണികളാണ് ബംഗാളിലും ത്രിപുരയിലും നഷ്ടമായതെന്നും ഫേസ്ബുക്ക് കുറിപ്പ് ഓര്‍മ്മപ്പെടുത്തുന്നു.

നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും 'പോരാളി ഷാജി' കുറിച്ചിട്ടുണ്ട്.

'പോരാളി ഷാജി'യുടെ കുറിപ്പ് ഇപ്രകാരം

ബംഗാളില്‍ 220 എം എല്‍ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്.

ത്രിപുരയില്‍ 50 ലധികം എം എല്‍ എ മാരും രണ്ടു എംപിമാരും.

ആ നേതാക്കളില്‍ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടില്‍ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ???

നേതാക്കള്‍ അല്ല പാര്‍ട്ടി. അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവില.

തെറ്റുകള്‍ തിരുത്താനുള്ളതാണ്. മസില്‍ പിടിച്ചു നിന്നത്‌കൊണ്ടായില്ല.