തിരുവനന്തപുരം: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ വനാതിര്‍ത്തിയില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രശ്നപരിഹാരത്തിന് വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇതിനു പരിഹാരം കാണണമെന്ന് പ്രതിപക്ഷം നിരവധി തവണ നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടിരുന്നു. സമീപവര്‍ഷങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോളം ആകുകയാണ്. വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന അവസ്ഥയുമുണ്ട്. വനാതിര്‍ത്തികളിലുള്ളവരുടെ ഉപജീവനം പോലും ഇല്ലാതായിരിക്കുകയാണ്. ഫെന്‍സിങ് ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും വി.ഡി.സതീശന്‍ വിമര്‍ശിച്ചു.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാത്ത അതേ സര്‍ക്കാരാണ് വീണ്ടും കര്‍ഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം ഭേദഗതി ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ജനങ്ങളെ പരിഗണിക്കാതെ സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്. ഈ നിയമഭേദഗതി വനത്തിനുള്ളിലെ ആദിവാസികളെയും വനത്തിന് പുറത്തുള്ള സാധാരണ കര്‍ഷകരെയും ഗുരുതരമായി ബാധിക്കും. പുതിയ നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരമാണ് നല്‍കുന്നത്. പിഴ അഞ്ചിരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വനാതിര്‍ത്തികളിലുള്ള കര്‍ഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി. വനസംരക്ഷണത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കും. എന്നാല്‍ 29 ശതമാനത്തില്‍ അധികം വനം മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങള്‍ കൂടി വനമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 'വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അമിതാധികാരം ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിതത്തെ ഗൗരവതരമായി ബാധിക്കും. ആരുടെ വീട്ടിലും സെര്‍ച്ച് വാറണ്ടില്ലാതെ റെയ്ഡ് നടത്താന്‍ അധികാരം നല്‍കിയിരിക്കുകയാണ്. ഇത് സ്വകാര്യതയ്ക്ക് എതിരെയുള്ള വെല്ലുവിളിയായിരിക്കും. കര്‍ഷകരും ആദിവാസികളുമായിക്കും ഇതിന്റെ ഇരകളായി മാറുന്നത്. കാര്‍ഷിക മേഖല വനമാക്കുന്നത് എവിടുത്തെ നീതിയാണ്? വനനിയമവും നീര്‍ത്തട സംരക്ഷണ നിയമവും തീരദേശ പരിപാലന നിയമവും കഴിഞ്ഞാല്‍ കുറച്ചു ഭൂമി മാത്രമാണ് കേരളത്തിലുള്ളത്. സി.എച്ച്.ആറിന്റെ പേരിലും ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് നഷ്ടമാകുന്നത്. വനാതിര്‍ത്തികളിലുള്ളവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഒരു നടപടികളുമില്ല. ഞാന്‍ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനം മന്ത്രിയാണ് നമുക്കുള്ളത്. ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നതിനു വേണ്ടിയുള്ളതാണ് വനഭേദഗതി. സംസ്ഥാനത്തിന്റെ പ്ലാന്‍ അലോക്കേഷനില്‍ നിന്നും സംസ്ഥാനം എത്ര പണം ചെലവഴിച്ചു. കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. എല്ലാ വകുപ്പുകളിലും സര്‍ക്കാരില്ലായ്മയാണ്. ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്.

സര്‍ക്കാരിനെതിരായ സമരം കോണ്‍ഗ്രസും യു.ഡി.എഫും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡിലെ അഴിമതിയുടെയും അനാസ്ഥയുടെയും പരിണിതഫലമാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കുകയും യൂണിറ്റിന് 20 പൈസ കുറയ്ക്കുകയും ചെയ്തതാണ്. 4 രൂപ 14 പൈസ മുതല്‍ 4 രൂപ 29 പൈസയ്ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കി. 4 രൂപ 29 പൈസയ്ക്കുള്ള കരാര്‍ റദ്ദാക്കി എട്ട് രൂപ മുതല്‍ 12 രൂപ 30 പൈസ വരെ വില നല്‍കിയാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം 15 മുതല്‍ 20 കോടി രൂപയുടെ വരെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടെ ബോര്‍ഡിന്റെ കടം 1083 കോടിയായിരുന്നത് ഇന്ന് 45000 കോടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് വര്‍ധന അടുത്ത മാര്‍ച്ചിലേക്ക് കൂടിയുള്ളതാണ്. ഇതിനിടയിലാണ് മണിയാര്‍ പദ്ധതി കരാര്‍ അവസാനിച്ചിട്ടും 25 വര്‍ഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കിട്ടിയാല്‍ വൈദ്യുതി ബോര്‍ഡിന് 18 മുതല്‍ 20 കോടിയുടെ അധിക ലാഭമുണ്ടാക്കാം. എന്നാല്‍ ആരുമായും കൂടിയാലോചന നടത്താതെയാണ് പദ്ധതി അടുത്ത 25 വര്‍ഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള കൊള്ള നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ചുള്ള ഉപജാപങ്ങളുടെ ഭാഗമായാണ് ഈ കൊള്ളയും നടന്നത്. മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിപക്ഷം ചോദ്യം ചെയ്യും.' വി.ഡി.സതീശന്‍ പറഞ്ഞു.

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലും അദ്ദേഹം രൂക്ഷവിമര്‍ശനമുന്നയിച്ചു. ഭരണകക്ഷി അധ്യാപക സംഘടനയില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്താല്‍ ചോദ്യ പേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് അറിയാം. ഭരണപക്ഷ സര്‍വീസ് സംഘടകള്‍ക്കുള്ള അപ്രമാദിത്തമാണ് ചോര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്ത 1400 പേരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിടാത്തത് എന്തുകൊണ്ടാണ്? ധൈര്യമുണ്ടെങ്കില്‍ പേര് വിവരങ്ങള്‍ പുറത്തുവിടണം. പേരുകള്‍ പുറത്തു വന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച പോലെയാകും. സ്വന്തം സംഘടനയില്‍പ്പെട്ടവരായതു കൊണ്ടാണ് പെന്‍ഷന്‍ തട്ടിയെടുത്ത ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരിച്ചടയ്പ്പിക്കാന്‍ ശ്രമിക്കുന്നത്. വേണ്ടപ്പെട്ടവരായതു കൊണ്ടാണ് പേരുകള്‍ പുറത്തു വിടാത്തത്.

അമിതമായ ജോലി സമ്മര്‍ദ്ദമാണ് പൊലീസ് സേനയില്‍. ക്രൂരമായാണ് മേലുദ്യോഗസ്ഥര്‍ പെരുമാറുന്നത്. അസുഖം വന്നാല്‍ പോലും വീട്ടില്‍ പോകാനാകാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മാനസിക സംഘര്‍ഷം സംബന്ധിച്ച വിഷയം പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നത്. അരീക്കോട് ക്യാമ്പിലെ മൂന്നാമത്തെ ആത്മഹത്യയാണ് നടന്നത്. എന്നിട്ടും മേലുദ്യോഗസ്ഥര്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.