തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് . മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാന്‍ കൂട്ടാക്കിയില്ല എന്ന പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു.

അതേ സമയം ആശാ പ്രവര്‍ത്തകരുടെ സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടുറോഡില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സമരം പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. പത്തനംതിട്ട റാന്നി ബൈപ്പാസിലായിരുന്നു കരിങ്കൊടി പ്രതിഷേധം.

പത്തനംതിട്ട റാന്നിയില്‍ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ ആയിരുന്നു പ്രതിഷേധം. പ്രതിഷേധം കണ്ട് വാഹനം നിര്‍ത്തി മന്ത്രി പുറത്തിറങ്ങി. നടുറോഡില്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദവുമുണ്ടായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സമരം ഒത്തുതീര്‍പ്പാക്കണം എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുത്തവരാണ് തങ്ങളുടെ സര്‍ക്കാരെന്ന് മന്ത്രിയും പറഞ്ഞു. പ്രതിഷേധം തുടര്‍ന്നപ്പോള്‍ പിന്നീട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.