തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥയും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു പ്രതികരണം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ വിമര്‍ശനം. വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും ഇത് കൂടുതല്‍ വിവാദമാക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം എത്തിനില്‍ക്കെയാണ് കെ മുരളീധരന്‍ വിമര്‍ശനവുമായി രംഗത്ത് വരുന്നതെന്നതും ശ്രദ്ധേയം.

ഇന്നലെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തില്‍ ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. എകെജെ സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ക്കണമെന്നായിരുന്നു പ്രതികരണം. ഇതിനോട് ദിവ്യ പ്രതികരിക്കുകയും ചെയ്തു. താന്‍ പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നുള്ള കാര്യമാണെന്നും ഒരാളെ കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നുമായിരുന്നു ദിവ്യ എസ് അയ്യരുടെ ചോദ്യം. വിഷയത്തില്‍ ഇന്നലെ മുതല്‍ വിവാദം ശക്തമാണെങ്കിലും കൂടുതല്‍ പ്രതികരിച്ച് വഷളാക്കേണ്ടെന്ന നിലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്.

ദിവ്യ എസ് അയ്യരുടെ അഭിനന്ദന വിവാദത്തില്‍ പ്രതികരണവുമായി കെ കെ രാഗേഷ് രംഗത്ത് വന്നു. വിവാദം അനാവശ്യമെന്ന് രാഗേഷ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമര്‍ശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ കെ രാഗേഷ് ഇന്നലെയാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. കര്‍ണന് പോലും അസൂയ തോന്നും വിധം കെകെആര്‍ കവചം, കഠിനാധ്വാനത്തിന്റെ മഷിക്കൂട്, വിശ്വസ്തതയുടെ പാഠപുസ്തകം എന്നിങ്ങനെയായിരുന്നു കെകെ രാഗേഷും മുഖ്യമന്ത്രിയും ഒപ്പം നില്‍ക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്ത് ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.