നിലമ്പൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക നല്‍കി. പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെ പകല്‍ 11നാണ് പത്രിക നല്‍കിയത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വികസനത്തിനൊപ്പമാണ് എല്‍ഡിഎഫ്. അതിനാല്‍ വിജയപ്രതീക്ഷയിലാണെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആരും മത്സരിക്കരുതെന്ന് പറയാന്‍ നമ്മുക്ക് അവകാശമില്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്സരിക്കട്ടെ എന്നും സ്വരാജ് വ്യക്തമാക്കി.

ജനങ്ങള്‍ വിധിയെഴുതട്ടെ. നമ്മുടെ ജനാധിപത്യം കൂടുതല്‍ ശക്തമാകും. മുഖ്യമന്ത്രി പറഞ്ഞത് അഭിമാനകരമായ വാക്കുകളാണ്. ആര്‍ത്തിരമ്പി വന്ന ജനസാഗരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആവേശത്തിലാക്കി. മുഖ്യമന്ത്രിയുടെ പ്രയോഗങ്ങള്‍ ഉടനടി വന്നതാണ്. അത് ജനങ്ങളില്‍ ആവേശവും ഉത്സാഹവും സൃഷ്ടിച്ചു.

നാടാകെ ആവേശ തിമിര്‍പ്പിലാണ്. നന്മയുള്ള പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ജനങ്ങള്‍ പിന്തുണയ്ക്കും. കേരളത്തില്‍ ഇപ്പോള്‍ പവര്‍ക്കട്ട് ഇല്ല. അത് ഇടത് സര്‍ക്കാരിന്റെ നേട്ടമാണ്. വൈദ്യുത പ്രതിസന്ധിക്ക് വിരാമമായി. ക്ഷേമപെന്‍ഷന്‍ നല്‍കുന്നു. യുഡിഫ് കാലത്ത് അത് നിന്നുപോയി. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും എം സ്വരാജ് പറഞ്ഞു.

നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്.