പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കി. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ നാളത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാല് കുത്താന്‍ സമ്മതിക്കില്ലെന്ന് ബിജെപി പാലക്കാട് സിറ്റി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പ്രശാന്ത് ശിവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് രംഗത്തെത്തിയത്.

പാലക്കാട് മണ്ഡലത്തിലെ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കാട്ടുകോഴി എംഎല്‍എയെ ഇനി പാലക്കാട് കാലു കുത്തിക്കാന്‍ പാലക്കാട് ജനത അനുവദിക്കരുത് എന്നും ഈ നാട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം കാക്കാന്‍ ബിജെപിക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ഒരു പെണ്ണ് പിടിയനെ ഈ നാട്ടുകാര്‍ എന്തിന് ഇനിയും സഹിക്കണമെന്നാണ് പ്രശാന്ത് ശിവന്‍ ചോദിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവച്ചില്ലെങ്കില്‍ മാങ്കൂട്ടത്തിലിന് നാട്ടില്‍ ഇറങ്ങാന്‍ പറ്റില്ല. ചാണകം മുക്കിയ ചൂലുമായി ഞങ്ങളുടെ അമ്മമാരും സഹോദരിമാരും കാത്തിരിപ്പുണ്ട്, പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രശാന്ത് ശിവന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗം പുറത്തുവന്നിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകള്‍ സമരം ആരംഭിച്ചു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമെന്നും ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്നുമായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ അയോഗ്യനായ രാഹുല്‍ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. പി കെ ശ്രീമതിയും സമാന പ്രതികരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയിട്ടുള്ള എല്ലാ അശ്‌ളീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും വിമര്‍ശിച്ചു.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യന്‍ ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലില്‍ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.

ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാഹൂല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്റെ ലോങ് മാര്‍ച്ച് മാറ്റി വെച്ചു. വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെയായിരുന്നു ലോങ് മാര്‍ച്ച് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. പറവട്ടാതി മുതല്‍ തൃശ്ശൂര്‍ വരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലോങ്ങ് മാര്‍ച്ച് നടക്കേണ്ടിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തിലാണ് മാര്‍ച്ച് മാറ്റിവെച്ചത്. മാറ്റിവെച്ചതിന്റെ കാരണം തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നില്ല.