തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് നടക്കുന്നതെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. വിജയ് മല്യ നല്‍കിയ സ്വര്‍ണത്തില്‍ എത്ര ബാക്കിയുണ്ടെന്നും അദ്ദേഹം ചോദിച്ചു. അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സര്‍ക്കാരിനോട് ആകെ നന്ദി പറയാനുള്ളത്. കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അതും ചെയ്തേനെയെന്നും സതീശന്‍ പരിഹസിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന ചോദ്യത്തിന് സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ മറുപടിയില്ല. ദേവസ്വം മന്ത്രി വി എന്‍ വാസവനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അടിയന്തരമായി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

'ഇപ്പോഴത്തെ ദേവസ്വം മന്ത്രിയ്ക്കും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡിന്റെ ഇപ്പോഴത്തെയും നേരത്തെയുള്ള പ്രസിഡന്റുമാര്‍ക്കുമെതിരെ സിബിഐ അന്വേഷണം വേണം. കാരണം ഇത് സംസ്ഥാനത്ത് പുറത്തുകൊണ്ടുപോയതാണ്. ഇവിടത്തെ പൊലീസിന്റെ പരിധിയില്‍ നില്‍ക്കില്ല. ഇവിടത്തെ പൊലീസുകാരെ ആര്‍ക്കും വിശ്വാസവുമില്ല. സിബിഐ അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് അതിശക്തമായ പ്രതിഷേധത്തിലേക്ക് വരും.

സ്വര്‍ണത്തില്‍ കുറവ് വരുത്തിയിരിക്കുന്നുവെന്നതിന് ദേവസ്വം ബോര്‍ഡ് പരിശോധനയില്‍ തന്നെ രേഖയുണ്ട്. അത് മൂടിവച്ചെന്നതാണ് പ്രശ്‌നം. സ്വര്‍ണം എവിടെപ്പോയി? ദേവസ്വം ബോര്‍ഡിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഇതിന്റെ ഷെയര്‍ കിട്ടിയിട്ടുണ്ട്. കൂട്ടുകച്ചവടമാണ് നടന്നിരിക്കുന്നത്. എന്തിനാണ് മൂടിവച്ചത്? എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല? ഇതേ കളവ് നടത്തിയ ആളുകളെ എന്തിന് ക്ഷണിച്ചുവരുത്തി? ഈ മൂന്ന് ചോദ്യങ്ങള്‍ക്കും മറുപടി വേണം. അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സര്‍ക്കാരിനോട് ആകെ നന്ദി പറയാനുള്ളത്. കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അതും ചെയ്തേനെ.'- വി ഡി സതീശന്‍ പറഞ്ഞു.