പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് മുസ്ലീം ലീഗ്. കോണ്‍ഗ്രസ് - സിപിഎം സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ്. ബി ജെ പി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് വിട്ട് വീഴ്ചക്കും തയ്യാറാണ്. കോണ്‍ഗ്രസും സിപിഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കില്‍ ഇരിക്കാന്‍ തയാറാണെന്നും മരയ്ക്കാര്‍ മാരായമംഗലം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭാ ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താന്‍ നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് സിപിഐം തീരുമാനം. നിലവില്‍ ബിജെപി 25 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് -18, എല്‍ഡിഎഫ്- 9, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സമവായം തേടി ലീഗ് രംഗത്തെത്തിയത്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ സ്വതന്ത്രനെ പിന്തുണക്കാനും തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ ഇരുമുന്നണികള്‍ക്കുമെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് വലിയ മുന്നേറ്റമുണ്ടാക്കി.നിലവിലെ മണ്ണാര്‍ക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് ആവശ്യവും ലീഗ് മുന്നോട്ട് വച്ചു. മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. നഗരസഭയില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുമോ എന്ന നിര്‍ണായക ചോദ്യം പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

ബിജെപിയെ മാറ്റി നിര്‍ത്താന്‍ സഹായകരമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ചര്‍ച്ചകള്‍ക്കുള്ള സാധ്യതയാണ് തുറന്നുവച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വവുമായുള്ള വിശദമായ കൂടിയാലോചനക്ക് ശേഷം നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം.

ബിജെപി - 25, യുഡിഎഫ് -18, എല്‍ഡിഎഫ്- 9, സ്വതന്ത്രന്‍ ഒന്ന്. ഇങ്ങനെ ആണ് നഗരസഭയിലെ കക്ഷിനില. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ആര് നഗരസഭാ അധ്യക്ഷനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ ഇരുമുന്നണികള്‍ക്കുമെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.